തിരുവനന്തപുരം: മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ തെളിവുകളുടെ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നും ഹൈക്കോടതി. യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ വിലയിരുത്തൽ. പുരുഷ വീക്ഷണകോണിൽ സ്ത്രീയുടെ പെരുമാറ്റരീതികൾ വിലയിരുത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്.
ചാരിത്ര്യം,ബലാത്സംഗം ചെറുക്കാനുള്ള ശ്രമം,ശാരീരികമായി മുറിവേറ്റിട്ടുണ്ടോ, ഉടൻ പരാതി നൽകിയോ തുടങ്ങിയ പതിവ് കെട്ടുകഥകളൊന്നും പരിഗണനാവിഷയമാകരുത്. അതൊക്കെ മുൻവിധികളായി മാറും. എന്നാൽ ഒരോ കേസിനും അതിന്റെതായ സവിശേഷതയുണ്ടാകും. ആ ഘടകങ്ങൾ കണക്കിലെടുക്കാനാകുമെന്നും കോടതി വിലയിരുത്തി. കേസ് ഡയറിയും പരിശോധിച്ചാണ് വിജയ് ബാബുവിന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മുൻകൂർജാമ്യം അനുവദിച്ചിരിക്കുന്നത്.
സുപ്രിംകോടതി ഭരണഘനാ ബെഞ്ച് സുശീല അഗർവാൾ കേസിൽ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ കുറ്റകൃത്യത്തിന്റെ സ്വഭാവും തീവ്രതയും അതിൽ ഹർജിക്കാരന്റെ പങ്കുമൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്. കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവും ഇരയുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിയുടെ സ്ഥാനവുമൊക്കെ പരിഗണിക്കണം. അതിനാലാണ് ഒരോ കേസിനെയും പ്രത്യേകത കണക്കിലെടുക്കേണ്ടി വരുന്നതെന്നും കോടതി വിലയിരുത്തി. വിദേശത്തിരുന്ന് മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്യുന്നതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.