തിരുവനന്തപുരം: അറവുശാലയിൽ വില്പനയ്ക്ക് വച്ചിരുന്ന പോത്തിറച്ചിയിൽ നിന്ന് പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എത്തി അറവുശാലയും സമീപത്തുള്ള ഇറച്ചിവില്പന ശാലയും അടപ്പിച്ചു. തൃശൂർ പന്നിത്തടത്ത് ആണ് സംഭവം ഉണ്ടായത്.
ഇവിടെ പ്രവർത്തിക്കുന്ന അറവുശാലയിൽ നിന്ന് മാംസം വാങ്ങിയ ആൾക്കാണ് പുഴുക്കളെ കിട്ടിയത്. തുടർന്ന് ഇദ്ദേഹം പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മാംസം ഇവിടെനിന്ന് കണ്ടെടുത്തത്.
പഴക്കംച്ചെന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പത്ത് കിലോ പോത്തിറച്ചിയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെനിന്ന് കണ്ടെത്തിയത്. ഇറച്ചി നശിപ്പിച്ചശേഷം ഭക്ഷ്യസുരക്ഷാ അധികൃതർ സാംപിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അറവ് ശാലയോ കടയോ തുറക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യരുതെന്ന് നിർദേശിച്ചിട്ടുണ്ട്.