കൊച്ചി: രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പഠിച്ചിറങ്ങിയ മഹാരാജാസ് കോളജ് ഇന്ന് ‘ഇരുട്ടിലാണ്’.പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് പേനയും ഹാള്‍ടിക്കറ്റും മാത്രം പോരാ, മെഴുകുതിരിയും മൊബൈല്‍ ലൈറ്റുകളുമായി വരേണ്ടിവരും.
ഒരുമാസത്തിനിടയില്‍ രണ്ടാം തവണയാണ് പരീക്ഷക്കിടയില്‍ ഇരുട്ടിനെ മറികടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വെട്ടം തെളിക്കേണ്ടി വന്നത്. കഴിഞ്ഞ ഏപ്രില്‍ 11ന് പവര്‍കട്ട് ഉണ്ടായതിനെത്തുടര്‍ന്ന് മഹാരാജാസിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതിയിരുന്നു.
ഇത് വിവാദമായതിനെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച വീണ്ടും പരീക്ഷ നടത്തിയത് ഇരുട്ടിലാണ്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മെഴുകുതിരി വെട്ടത്തിലാണ് എഴുതിയത്. വെളിച്ചക്കുറവ് മൂലം വീണ്ടും മാറ്റിവെച്ച പരീക്ഷ വീണ്ടും ഇരുട്ടിലായതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്.
മഴ പെയ്തുതുടങ്ങിയതോടെ പരീക്ഷ ആരംഭിച്ച് 15 മിനിറ്റിനുള്ളില്‍ വൈദ്യുതി നിലച്ചു. ഇതോടെ പരീക്ഷ ഹാളുകളെല്ലാം ഇരുട്ടിലായി. തുടര്‍ന്ന് പരീക്ഷയെഴുതാനാകാതെ വിദ്യാര്‍ഥികള്‍ വെറുതെ ഇരിക്കേണ്ടിവന്നു. തുടര്‍ന്ന് അധികൃതര്‍ മെഴുകുതിരി കത്തിച്ചുവെച്ച് നല്‍കിയ വെട്ടത്തില്‍ ഏഴുതിയത്.
എന്നാല്‍, വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് നഷ്ടപ്പെട്ട സമയം വിദ്യാര്‍ഥികള്‍ക്ക് അധികമായി നല്‍കാന്‍ അധികൃതര്‍ തയാറായില്ലെന്നും പരാതിയുണ്ട്. അരക്കോടിയോളം രൂപ ചെലവഴിച്ച് ഹൈ ടെന്‍ഷന്‍ ലൈന്‍ കാമ്ബസില്‍ വലിച്ചിട്ടും മഴക്കാറ് കണ്ടാല്‍ കാമ്ബസ് ഇരുട്ടിലാകുന്നതില്‍ വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധത്തിലാണ്.