തിരുവനന്തപുരം : മത വിേേദ്വഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പോലീസ കസ്റ്റഡിയിലെടുത്ത മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പി.സി. ജോര്‍ജിനെ പോലീസ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
പി.സി. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍എംഎല്‍എയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് തള്ളിയ മജിസ്ട്രറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് വിവാദപ്രതികരണങ്ങള്‍ പാടില്ലെന്നും ഉപാധിവെച്ചിട്ടുണ്ട്.
തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണ് തന്റെ അറസ്‌റ്റെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി.സി.ജോര്‍ജ് ആവർത്തിച്ചു. മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പി.സി.ജോര്‍ജ്, ജാമ്യം ലഭിച്ചതിനു ശേഷമാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. മഹാരാജാസ് കോളജില്‍ അഭിമന്യു കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തീവ്രവാദികളുമായി പിണങ്ങിയതെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. തീവ്രവാദികള്‍ക്കു വേണ്ടി സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കുകയാണ്. അറിഞ്ഞ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ് ശ്രമിച്ചത്.
എം.എ. യൂസഫലിയെക്കുറിച്ചു പറഞ്ഞതില്‍ മാത്രം തിരുത്തുണ്ട്. മനസിലുള്ള ആശയവും പറഞ്ഞതും രണ്ടായിപ്പോയി. ചെറുകിട വ്യാപാരികള്‍ക്കു വേണ്ടിയാണ് സംസാരിച്ചതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പൂഞ്ഞാറിലെ വീട്ടിലേക്കു മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം മടങ്ങി. ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെ അറസ്റ്റു ചെയ്ത് തിരുവനന്തപുരത്തെ നന്ദാവനം എആര്‍ ക്യാംപില്‍ എത്തിച്ച പി.സി.ജോര്‍ജിനെ വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പോലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എആര്‍ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.