ലാഹോര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ചര്‍‌ച്ചയ്ക്കെടുക്കാതെ ദേശീയ അസംബ്ളി പിരിഞ്ഞതിന് തൊട്ടുപിന്നാലെ വികാരനിര്‍ഭരമായ പ്രസംഗവുമായി ഇമ്രാന്‍ ഖാന്‍. താന്‍ ഒരിക്കലും രാജിവയ്ക്കില്ലെന്നും അവസാന പന്ത് വരെ പോരാടുമെന്നും പ്രഖ്യാപിച്ച ഇമ്രാന്‍, മുസ്ലീങ്ങള്‍ ആരുടെയും അടിമകളല്ലെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിക്കെതിരായി വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇമ്രാന്‍ ആരോപിച്ചു.

ഞായറാഴ്ച തന്നെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുമെന്നും പാകിസ്ഥാന്രെ ഭാവി നിശ്ചയിക്കപ്പെടുന്ന ദിവസമായിരിക്കും ഏപ്രില്‍ മൂന്നെന്നും ഇമ്രാന്‍ പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ പാര്‍‌ട്ടികളെ നിശിതമായി വിമര്‍ശിച്ച പ്രധാനമന്ത്രി, വിദേശശക്തികള്‍ക്കു വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരാണിവര്‍ എന്ന് ആരോപിച്ചു. പാകിസ്ഥാനിലും പുറം രാജ്യങ്ങളിലുമുള്ള ജയിലുകളില്‍ ശിക്ഷ അനുഭവിച്ച പ്രതിപക്ഷ നേതാക്കന്മാരാണ് ഇപ്പോള്‍ തന്റെ സര്‍ക്കാരിനെതിരെ ചാരപ്രവര്‍ത്തനം നടത്തുന്നതെന്നും ഇമ്രാന്‍ ആരോപിച്ചു. അവിശ്വാസപ്രമേയം അതിജീവിക്കാതെ തന്റെ സര്‍ക്കാര്‍ താഴെ വീണാല്‍ ഈ ശക്തികള്‍ പാകിസ്ഥാന് മാപ്പ് നല്‍കുമെന്നും എന്നാല്‍ താന്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് ദുരന്തങ്ങളായിരിക്കുമെന്നും ഇമ്രാന്‍ പറ‌ഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ നീക്കം ചെയ്തപ്പോള്‍ താന്‍ ശബ്ദം ഉയര്‍ത്തിയെങ്കിലും ഒരുതരത്തിലുമുള്ള ഇന്ത്യ വിരുദ്ധ നിലപാടുകളും താന്‍ ഇന്നുവരെ കൈക്കൊണ്ടിരുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അമേരിക്കയെ കഠിനമായ ഭാഷയില്‍ വിമര്‍ശിച്ച ഇമ്രാന്‍, ആവശ്യം കഴിഞ്ഞപ്പോള്‍ അമേരിക്ക പാകിസ്ഥാനെ കൈവിട്ടുകളഞ്ഞെന്ന് ആരോപിച്ചു. മുസ്ലീങ്ങള്‍ ആരുടെയും അടിമകളല്ലെന്നും ആരുടെ മുന്നിലും തങ്ങള്‍ തലകുനിക്കില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

നേരത്തെ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കാതെ പാകിസ്ഥാന്രെ ദേശീയ അസംബ്ളി ഏപ്രില്‍ മൂന്നാം തീയതി വരെ പിരിഞ്ഞിരുന്നു. ഇന്ന് സഭ ചേര്‍ന്നയുടനെ പ്രതിപക്ഷം വോട്ടെടുപ്പാവശ്യപ്പെട്ടു ശബ്ദമുയര്‍ത്തിയതോടെ ബഹളം കാരണം സഭ പിരിയുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ യോഗം ഇതേവേദിയില്‍ വച്ച്‌ നടക്കേണ്ടതായുള്ളത് കൊണ്ട് സഭ പിരിയണമെന്ന് ഇമ്രാന്‍ ഖാന്റെ പ്രതിനിധി സഭയെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സഭ പിരിഞ്ഞത്.

സഭ പിരിയുന്ന അവസരത്തില്‍ 173 പേരില്‍ കൂടുതല്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ഉണ്ടായിരുന്നു. 342 അംഗ സഭയില്‍ 172 പേരുടെ പിന്തുണയുണ്ടെങ്കില്‍ അവിശ്വാസപ്രമേയം പാസാകും. അവിശ്വാസപ്രമേയം പാസാക്കാന്‍ വേണ്ടിയുള്ള അംഗസംഖ്യ പ്രതിപക്ഷനിരയില്‍ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് സഭ പിരിയുന്നതെന്നും ശ്രദ്ധേയമാണ്. പ്രതിപക്ഷ അംഗങ്ങള്‍ ക്രമരഹിതമായി പെരുമാറുന്നെന്ന കാരണം കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കര്‍ ഇന്നത്തേക്ക് സഭ പിരിച്ചുവിട്ടത്.

അതേസമയം അവിശ്വാസപ്രമേയ വോട്ടെടുപ്പു നടക്കാനിരിക്കെ ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് മുഖ്യ ഘടകകക്ഷിയായ ത്താഹിദ ക്വാമി മൂവ്‌മെന്റ്-പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിട്ടു. ഇതോടെ ഇമ്രാന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുന്നതായി മറ്റൊരു ഘടകകക്ഷിയായ ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി കൂടി പറഞ്ഞിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക