ലണ്ടനിൽ നിന്ന് മോഷണം പോയ ബെന്റ്‌ലി ആഡംബര കാർ കറാച്ചിയിലെ ആഡംബര വീട്ടിൽ നിന്ന് പാകിസ്ഥാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. മോഷ്ടിച്ച കാറിനെക്കുറിച്ച് യുകെ നാഷണൽ ക്രൈം ഏജൻസിക്ക് സൂചന ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ വീട് റെയ്ഡ് ചെയ്യുകയും ആഡംബര വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ലണ്ടനിൽ വെച്ചാണ് വാഹനം മോഷണം പോയത്. കിഴക്കൻ യൂറോപ്യൻ രാജ്യത്തെ ഉന്നത നയതന്ത്രജ്ഞന്റെ രേഖകൾ ഉപയോഗിച്ചാണ് ഒരു സംഘം ആളുകൾ കാർ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. നയതന്ത്രജ്ഞനെ ഇപ്പോൾ രാജ്യത്തെ സർക്കാർ തിരിച്ചുവിളിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.
$3,00,000 (ഏകദേശം 2.5 കോടി രൂപ) വിലയുള്ള സെഡാൻ ബ്രാൻഡിന്റെ ഏറ്റവും വലുതും ചെലവേറിയതുമായ വാഹനമാണ്. മതിയായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ആഡംബര വീടിന്റെ ഉടമയെയും വാഹനം വിറ്റ ഇടനിലക്കാരനെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.വാഹനത്തിന്റെ രജിസ്ട്രേഷനും വ്യാജമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മോഷ്ടിച്ച വാഹനം കടത്തിക്കൊണ്ടുവന്നതിലൂടെ 300 ദശലക്ഷത്തിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. റാക്കറ്റിന്റെ സൂത്രധാരനുവേണ്ടി തിരച്ചിൽ തുടരുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആഡംബര കാറിന്റെ വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.