തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വനിതാ വ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറമ്ബില്‍ റിന്‍സി നാസര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മക്കളോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴി ഇന്നലെ രാത്രിയാണ് വെട്ടേറ്റത് ഇന്ന് പുലര്‍ച്ചെ അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. റിന്‍സിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ പുതിയ വീട്ടില്‍ റിയാസ് (25). ഇയാള്‍ ഇവരുടെ അയല്‍വാസി കൂടിയായിരുന്നു.

എറിയാട് കെവിഎച്ച്‌എസ് സ്‌കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്ര സ്ഥാപനം നടത്തുകയായിരുന്നു റിന്‍സി. അയല്‍വാസി എന്ന നിലയിലാണ് യുവാവിനും ആദ്യം നിറക്കൂട്ടില്‍ ജോലി നല്‍കിയത്. എന്നാല്‍, കുറച്ചു കാലം കഴിഞ്ഞപ്പോഴേ യുവാവിന്റെ സ്വഭാവം മാറി. റിന്‍സിയോട് മോശമായി പെരുമാറുകയായിരുന്നു ഇയാള്‍. പ്രണയമാണ് എന്ന വിധത്തിലായിരുന്നു റിന്‍സിയെ സമീപിച്ചത്. ഇതോടെ ശല്യം സഹിക്കാന്‍ കഴിയാതെ യുവതി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭര്‍ത്താവിനോടും വീട്ടുകാരോടും റിയാസ് ശല്യപ്പെടുത്തുന്ന വിവരം പറഞ്ഞത് യുവാവിന് പകയായി മാറുകയായിരുന്നു. യുവതിയോടും കുടുംബത്തോടും പകമൂത്ത് റിന്‍സിയുടെ വീടിനു നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു റിയാസ്. ഇതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കു മുന്‍പ് പൊലീസ് റിയാസിനെ താക്കീത് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ പലപ്പോഴും കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്. ഈ പ്രശ്‌നം പിന്നീട് ഒത്തു തീര്‍പ്പിലേക്ക് എത്തിയിരുന്നു.

ഈ നിരന്തര ഭീഷണിക്കൊടുവിലാണ് കൊലപാതകത്തിനും ഇയാള്‍ തയ്യാറെടുത്തത്. നിറക്കൂട്ട് എന്ന റെഡിമെയ്ഡ് സ്ഥാപനം പൂട്ടി മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴി ആളൊഴിഞ്ഞ ഭാഗത്ത് സ്‌കൂട്ടര്‍ തടഞ്ഞു നിറുത്തിയാണ് റിയാസ് ആക്രമിച്ചത്. മുഖത്തുള്‍പ്പടെ ശരീരത്തില്‍ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകള്‍ അറ്റുപോയി.തലയിലും മാരകമായി പരിക്കേറ്റിരുന്നു.

ഇതു വഴി വന്ന മദ്രസ അദ്ധ്യാപകര്‍ ബഹളം വച്ചതോടെ ആക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ചും പത്തും വയസുള്ള മക്കളുമായാണ് കടയില്‍ നിന്നും റിന്‍സി വീട്ടിലേക്ക് പോയിരുന്നത്. കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഒളിവില്‍പ്പോയ പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. റിയാസിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡയറികള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഡയറിയില്‍ യുവതിയോടുള്ള പകയെ കുറിച്ചു സൂചിപ്പിക്കുന്ന കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം ഫോണ്‍ ഉപേക്ഷിച്ചാണ് യുവാവ് മുങ്ങിയിരിക്കുന്നത്. ഒളിവില്‍ പോയ യുവാവിനെ തേടി പൊലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കിയിട്ടുണ്ട്. റിന്‍സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്കും. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്‌പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക