കൊച്ചി: പോണേക്കരയിലെ അപ്പാര്‍ട്ട്മെന്റില്‍ കണ്ണൂര്‍ സ്വദേശിനിയും വ്ളോഗറുമായ നേഹാ നിഥിനെ(27) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍ ദുരൂഹത. ഫാനില്‍ ഷാളുപയോഗിച്ച്‌ കുരുക്കിട്ട് തൂങ്ങി നില്‍ക്കുകയായിരുന്നു നേഹ. എന്നാല്‍ നേഹയുടെ കാല്‍ നിലത്ത് മുട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി സിദ്ധാര്‍ത്ഥ് നായരെ പൊലീസ് തിരയുകയാണ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

മരണ ദിവസം നേഹയുടെ ഒപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്നത് നെട്ടൂര്‍ സ്വദേശിയായ മുഹമ്മദ് സനൂജായിരുന്നു. സിദ്ധാര്‍ത്ഥ് നായരുടെ സുഹൃത്തായിരുന്നു ഇയാള്‍. മുഹമ്മദ് സനൂജാണ് നേഹ തൂങ്ങിമരിച്ചു എന്ന് അപ്പാര്‍ട്ട്മെന്റിലെ മറ്റ് താമസക്കാരോട് പറഞ്ഞത്. സനൂജിന്റെ ആ സമയത്തെ പെരുമാറ്റവും സംശയമുളവാക്കുന്നതായിരുന്നു. കണ്ണില്‍ നിന്നും ഒരിറ്റു കണ്ണുനീര്‍ പോലും വരാതെ മറ്റുള്ളവരെ കാണിക്കാനായി ഉച്ചത്തില്‍ കരയുകയായിരുന്നു. ഇതെല്ലാം നേഹയുടെ മരണത്തില്‍ സംശയമുളവാക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ ആത്മഹത്യ ചെയ്ത ദിവസം നേഹയെ കാണാനെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ സലാമില്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുത്തതും സംശയത്തിന് ആക്കം കൂട്ടുന്നു. നേഹ എട്ടു വര്‍ഷം മുന്‍പ് വിവാഹിതയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന ഇവര്‍ ആറുമാസം മുന്‍പാണ് പോണേക്കര ജവാന്‍ ക്രോസ് റോഡിലുള്ള മെര്‍മെയ്‌ഡ് അപ്പാര്‍ട്ട്മെന്റില്‍ സിദ്ധാര്‍ത്ഥിനൊപ്പം താമസത്തിനെത്തിയത്. ഭാര്യാ ഭര്‍ത്താക്കന്മാരാണ് എന്ന് പറഞ്ഞാണ് എച്ച്‌.ഡി.എഫ്സി ബാങ്ക് മാനേജരുടെ ഉടമസ്ഥതയിലുള്ള മുറിയില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്.

അപ്പാര്‍ട്ട്മെന്റിന്റെ താഴത്തെ നിലയിലെ മുറിയില്‍ താമസിച്ചിരുന്ന ഇവര്‍ മറ്റുള്ളവരോട് അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഉടമയോട് കാക്കനാട് ഐ.ടി കമ്ബനിയിലാണ് ജോലിയെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് വ്യാജമായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

നേഹയുടെയും സിദ്ധാര്‍ത്ഥിന്റെയും മുറിയില്‍ പുറത്ത് നിന്നും നിരവധി പേര്‍ എത്തുമായിരുന്നു. ഇത് ചോദ്യം ചെയ്ത അയല്‍വാസികളോട് രാത്രിയില്‍ വിദേശ കമ്ബനികള്‍ക്ക് വേണ്ടി മുറിയിലിരുന്ന് ജോലി ചെയ്യാനെത്തുന്നവരാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വന്നിരുന്നത് മയക്കുമരുന്ന് മാഫിയാ സംഘങ്ങളായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സിദ്ധാര്‍ത്ഥ് നേഹയുമായി വഴക്കിട്ട് കാസര്‍കോട്ടേക്ക് പോയിരുന്നു.

നേഹയെ തനിച്ചാക്കേണ്ട എന്ന് കരുതി മുഹമ്മദ് സനൂജിനെ കൂട്ടിരിക്കാന്‍ ഏല്‍പ്പിച്ചു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാന്‍ സനൂജ് പുറത്ത് പോയി വന്നപ്പോഴാണ് നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഇയാള്‍ ബഹളം വെച്ച്‌ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ എളമക്കര പൊലീസില്‍ വിവരമറിയിച്ചു.

പൊലീസ് എത്തുന്നതിന് തൊട്ടു മുന്‍പാണ് അബ്ദുള്‍സലാം കാറില്‍ ഇവിടെയെത്തുന്നത്. മുറിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ അയല്‍ക്കാര്‍ തടഞ്ഞു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി. മൃതദേഹം അഴിച്ചു താഴെയിറക്കി ശേഷം പൊലീസ് പരിസരം നിരീക്ഷിക്കുന്നതിനിടയില്‍ അബ്ദുള്‍ സലാമിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി കാര്‍ പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെടുക്കുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

പിന്നീട് മുറി പരിശോധിച്ചപ്പോള്‍ അവിടെ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു. ഇതിനിടയില്‍ സിദ്ധാര്‍ത്ഥിനെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ട് വിവരം പറയുകയും എത്രയും വേഗം എറണാകുളത്തേക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇയാളെകുറിച്ച്‌ യാതൊരു വിവരവുമില്ലായിരുന്നു.

ഇതോടെ പൊലീസ് കണ്ണൂരിലുള്ള ബന്ധുക്കളെ ബന്ധപ്പെടുകയും അവര്‍ എത്തിയതിന് ശേഷം മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഇന്ന് രാവിലെ കലൂര്‍ തോട്ടത്തുംപടി ജുമാമസ്ജിദില്‍ മൃതദേഹം ഖബറടക്കി. നേഹയുടെ മരണത്തിന് പിന്നില്‍ കാസര്‍കോട് സ്വദേശിയായ സിദ്ധാര്‍ത്ഥ് നായരാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക