തിരുവനന്തപുരം: കോടികളുടെ മൂല്യമുള്ള വസ്തു ജാമ്യമായി നല്‍കിയിട്ടും വാഗ്ദാനം ചെയ്ത തുക നല്‍കാതെ കെഎസ്‌എഫ്‌ഇ നടത്തിയ ചിട്ടി തട്ടിപ്പിനെതിരേ നടി ലക്ഷ്മി പ്രിയ . കിലോക്കണക്കിനു സ്വര്‍ണ്ണവും കോടിക്കണക്കിനു രൂപയുടെ ഭൂ സ്വത്തുീ ഉള്ളവന് എന്തിനാണ് കെഎസ്‌എഫ്‌ഇ ചിട്ടിയെന്നും സാധാരണക്കാരനെ സഹായിക്കാന്‍ ആണോ കേരള സര്‍ക്കാരിന്റെ പേരിലുള്ള ഈ സ്ഥാപമെന്നും ലക്ഷ്മിപ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രിയമുള്ളവരേ അതീവ ദുഃഖകരമായ ഒരു സാഹചര്യത്തില്‍ കൂടിയാണ് ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.37 വയസ്സിലെ ജീവിതത്തില്‍ ഇത്രയും മോശം സാഹചര്യം ആദ്യമായി ആണ് അനുഭവിക്കുന്നത്. ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോരോ സ്വപ്നങ്ങള്‍ ഉണ്ടാവും. ആ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ ലോണ്‍ എടുക്കുകയോ ചിട്ടി കൂടുകയോ ചെയ്യും. അത്തരത്തില്‍ എന്റെ സ്വപ്ന സാക്ഷത്ക്കാരത്തിനായി തൃപ്പൂണിത്തുറ കെ എസ് എഫ് ഇ KSFE മെയിന്‍ ബ്രാഞ്ചില്‍ ഒരു ചിട്ടിയെക്കുറിച്ചും അതിന്റെ വിശദാoശങ്ങള്‍ അന്വേഷിക്കാനും ഞാന്‍ ചെല്ലുന്നു. ഹൃദയ പൂര്‍വ്വം അവര്‍ എന്നെ സ്വീകരിക്കുകയും ഉടനേ തുടങ്ങുന്ന വലിയ ചിട്ടി ( 50× 200000) യെക്കുറിച്ച്‌ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു ചിട്ടി ചേരാം എന്ന ഉറപ്പില്‍ ഞാന്‍ മടങ്ങുന്നു. എന്നാല്‍ അവര്‍ക്ക് ഏതാനും ടിക്കറ്റ് കൂടി പോകാന്‍ ഉണ്ട് നമ്മുടെ പരിചയത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ചേര്‍ക്കാമോ എന്ന് ചോദിച്ചു വിളി വരുന്നു. ഞാന്‍ സമ്മതിച്ച ഒരു കുറിയുടെ രണ്ട് ലക്ഷം അടക്കുവാന്‍ ചെല്ലുമ്ബോള്‍ ഞാന്‍ എന്റെ ഒരു വലിയ ആഗ്രഹം സാധിക്കുവാന്‍ ഉണ്ട് എന്നും അതിലേക്ക് ഒരു വലിയ ഫണ്ട് ന്റെ ആവശ്യം കുറച്ചു നാളുകള്‍ക്കുള്ളില്‍ ഉണ്ട് എന്നും അതിനാല്‍ നാല് നറുക്കുകള്‍ ചേരാന്‍ ഞാന്‍ ഒരുക്കമാണ് എന്നും എന്നാല്‍ ആദ്യത്തെ ഒരു നറുക്കിന്റെ തുക എനിക്ക് റോളിങ്ങിനായി ആവശ്യമുണ്ട് എന്നും അവരെ അറിയിച്ചു. അവര്‍ സന്തോഷത്തോടെ ആദ്യത്തെ നറുക്കുകള്‍ മുപ്പത് ശതമാനം ലേലക്കിഴിവില്‍ ആണ് പോകുന്നത് എന്നും എഴുപത് ലക്ഷം സുഖമായി മാഡത്തിന് എടുക്കാം എന്നും പറഞ്ഞു.ഞാന്‍ 4 കുറിയും എന്റെ ഒരു സുഹൃത്തിനെക്കൊണ്ട് ഒരു കുറിയും ചേര്‍ക്കുന്നു. ടോട്ടല്‍ 5 കുറികള്‍.

എനിക്ക് എഴുപതു ലക്ഷം വേണ്ട എന്നും 50 ലക്ഷം തന്നാല്‍ മതി എന്നും 20 ലക്ഷം k s f e ല്‍ ഡെപ്പോസിറ്റ് ചെയ്യാം എന്നും സമ്മതിക്കുന്നു. ആ ഉറപ്പില്‍ എന്റെ അക്കൗണ്ട് ല്‍ ഉണ്ടായിരുന്ന പണം ആദ്യ തവണ 8 ലക്ഷം, പിന്നീട് മുപ്പതു ശതമാനം കിഴിവില്‍ ആറ് ലക്ഷം വീതം മൂന്ന് മാസവും അടച്ചു.മൂന്നാമത്തെ നറുക്ക് എനിക്ക് വീണു. ജാമ്യം കൊടുക്കാനുള്ള പ്രോപ്പര്‍ട്ടി തൃശൂരത്തെ ഞങ്ങളുടെ പ്രോപ്പര്‍ട്ടിയാണ്. ആ വീടിന്റെ മാര്‍ക്കറ്റ് വാല്യൂ ഒരു കോടി പതിനഞ്ചു ലക്ഷമാണ്. എന്നാല്‍ ksfe തൃപ്പുണിത്തുറ മാനേജറും വാല്യൂവേറ്ററും എഴുപത്തിആറ് ലക്ഷം മാത്രമാണ് വിലയിട്ടത്. അതിന്റെ പകുതി 38 ലക്ഷം മാത്രമേ തരാന്‍ കഴിയൂ എന്നും ആ തുക കഴിച്ചുള്ള തുക ksfe ല്‍ ഡെപ്പോസിറ്റ് ചെയ്യണം എന്നുമാണ് മാനേജര്‍ പറയുന്നത്. മാസം ഞങ്ങളുടെ ആറ് ലക്ഷം രൂപ വച്ച്‌ അടച്ചിട്ടു ( ഫ്രണ്ടിന്റെ അടക്കം 7.5 ലക്ഷം ) മുപ്പത്തി എട്ട് ലക്ഷം വേണ്ട ആ തുക കിട്ടിയിട്ട് ഒന്നിനും ഞങ്ങള്‍ക്ക് തികയില്ല എന്ന് അവരെ അറിയിക്കുകയും ചെയ്തു.

ശേഷം ഒരു ഒന്നര ലക്ഷം കൂടി അടച്ചു. പിന്നീടുള്ള തുകകള്‍ ഒന്നും അടയ്ക്കാന്‍ സാധിക്കുന്നില്ല. വേറെ ഏതെങ്കിലും ഒരു പ്രോപ്പര്‍ട്ടി കൂടി നല്‍കിയാല്‍ 70 ലക്ഷം എടുക്കാം എന്ന് അവര്‍ പറഞ്ഞതനുസരിച്ചു തിരുവനന്തപുരത്ത് ജയേഷേട്ടന്റെ ഫ്രണ്ടിന്റെ ഒരു പ്രോപ്പര്‍ട്ടി കാണുകയും അദ്ദേഹം മുന്‍കൂര്‍ കാശു വാങ്ങാതെ ഞങ്ങളുടെ പേരില്‍ രെജിസ്റ്റര്‍ ചെയ്തു നല്‍കാം ksfe എമൗണ്ട് കിട്ടുമ്ബോള്‍ കാശു കൊടുത്താല്‍ മതി എന്ന് പറയുകയും ചെയ്തു. ഇതനുസരിച്ചു തിരുവനന്തപുരം ശാസ്തമംഗലം ksfe മാനേജര്‍ സെന്റിന് 17.5 ലക്ഷം വീതമുള്ള സ്ഥലത്തിന് എട്ട് ലക്ഷം മാത്രേ വിലയിടുകയുള്ളൂ എന്ന് പറയുകയും ഞാന്‍ നേരിട്ട് അദ്ദേഹത്തെ കാണുകയും അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് അവിടെ ശാസ്തമംഗലം ബ്രാഞ്ചില്‍ ഞാന്‍ 2 ലക്ഷം വീതം മൂന്ന് നറുക്ക് ചേര്‍ന്നാല്‍ മാത്രം എനിക്ക് മാന്യമായ വാല്യൂ ഇട്ടു നല്‍കാം എന്നുമാണ്. എന്റെ നിസ്സഹായത കൊണ്ട് ഒരു കുറിയ്ക്ക് എനിക്ക് അടയ്ക്കാന്‍ കഴിയില്ല എന്ന് ഉറപ്പുണ്ടായിട്ടും ഒപ്പിട്ട് കൊടുക്കേണ്ടിയും വന്നു.

ഈ വിവരങ്ങള്‍ ഒക്കെ അറിയിച്ചു കൊണ്ട് എറണാകുളം റീജണല്‍ ബ്രാഞ്ചില്‍ ഞാന്‍ വിളിച്ചു പരാതി അറിയിക്കുകയും ചെയ്തു. നാളിതുവരെ ഒരു പരിഹാരവുമുണ്ടായിട്ടില്ല, പകരം കിട്ടിയത് മുടങ്ങിയ ചിട്ടിയ്ക്ക് പലിശ അറുപതിനായിരം അങ്ങോട്ട് അടയ്ക്കണം എന്ന ലെറ്റര്‍ ആണ്.അങ്ങനെ എങ്കില്‍ ആ 38 എടുത്തു തല്ക്കാല പ്രശ്‌നങ്ങളില്‍ നിന്ന് തലയൂരാം എന്നു കരുതുമ്ബോള്‍ അവര്‍ പറയുന്നത് 18 ലക്ഷം തരാം ബാക്കി തുക അവിടെ ഡെപ്പോസിറ്റ് ചെയ്യണം എന്നാണ്. ബാക്കി 52 ലക്ഷം അവിടെ ഡെപ്പോസിറ്റ് ചെയ്യണം പോലും.

പ്രിയമുള്ളവരേ മൂന്ന് കോടി രൂപ മാര്‍ക്കറ്റ് വാല്യൂ ഉള്ള ഒരു പ്രോപ്പര്‍ട്ടി നിങ്ങള്‍ക്കുണ്ടെങ്കില്‍ ksfe അതിന് രണ്ട് കോടി വിലയിടും. എന്നിട്ട് അതിന്റെ പകുതി ഒരു കോടി തരാം എന്ന് പറയും. അതെടുക്കാന്‍ ചെല്ലുമ്ബോള്‍ നമുക്ക് മനസ്സിലാവാത്ത കണക്കുകള്‍ പറഞ്ഞു നമ്മുടെ ക്യാഷ് അവിടെ ഡെപ്പോസിറ്റ് ചെയ്യിക്കും. ലോകത്തില്‍ ഉള്ളതില്‍ ഏറ്റവും കുറച്ച്‌ പലിശ തരും. ചിട്ടി തുക മാസാമാസം അങ്ങോട്ട് അടയ്ക്കുകയും വേണം. തമ്ബാനൂര്‍ ജംഗ്ഷന്‍ ലോ തൃപ്പൂണിത്തുറ ജംഗ്ഷനിലോ പ്രോപ്പര്‍ട്ടി കൊടുത്താലോ ksfe അതിന് വില കാണില്ല.അല്ലെങ്കില്‍ കിലോ കണക്കിന് സ്വര്‍ണ്ണം കൊണ്ടു കൊടുത്താല്‍ പവന് 24000/ വച്ച്‌ തരും. കിലോക്കണക്കിനു സ്വര്‍ണ്ണവും കോടിക്കണക്കിനു രൂപയുടെ ഭൂ സ്വത്തുo ഉള്ളവന് എന്തിനാണ് ksfe ചിട്ടി?? സാധാരണക്കാരനെ സഹായിക്കാന്‍ ആണോ കേരള സര്‍ക്കാരിന്റെ പേരിലുള്ള ഈ സ്ഥാപനം?

സാധാരണക്കാര്‍ ന്യൂ ജെന്‍ ബാങ്കുകളുടെ പിന്നാലെ പോകുന്നതും പലിശകെടുതിയില്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാവുമല്ലോ? മാര്‍ക്കറ്റ് വാല്യൂവിന്റെ 80 % വരെ വില ഇടാനും ചിട്ടി തുക തരാനും ksfe തയ്യാറാകണം. ആത്മഹത്യ ചെയ്തു കഴിയുമ്ബോഴല്ല ജീവിച്ചിരിക്കുമ്ബോള്‍ സഹായിക്കാന്‍ ഗവണ്മെന്റ് തയാറാകണം.

അതീവ ഹൃദയ വേദനയോടെ ലക്ഷ്മി പ്രിയ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക