കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് മരണ നിരക്കു കുത്തനെ ഉയരമെന്ന് ഉറപ്പായിട്ടുണ്ട്. ആ വിധത്തിലാണ് കോവിഡ് വ്യാപനം സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ആശുപത്രികളില്‍ കോവിഡ് ബെഡുകള്‍ ഒഴിവുണ്ടെന്ന് ആരോഗ്യമന്ത്രി പറയുമ്ബോഴും ആശുപത്രികളിലെ സ്ഥിതി മറിച്ചാണ്. അത്യാസന്ന രോഗികള്‍ക്ക് മാത്രമേ അഡ്‌മിഷനുള്ളൂ എന്നു പറഞ്ഞ് കോവിഡ് രോഗികളെ തിരിച്ചയക്കുന്ന അവസ്ഥയാണ് പലയിടത്തും. ഇത്തരമൊരു സംഭവം കോഴിക്കോട്ടു നിന്നും ഉണ്ടായി എന്നാണ് പ്രമുഖ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
സോഡിയം നില കുറഞ്ഞ് അവശനിലയിലായ വയോധിക കോവിഡ് പോസിറ്റീവ് ആയതോടെ ചികിത്സ കിട്ടാതെ ബന്ധുക്കള്‍ നെട്ടോട്ടം ഓടേണ്ടി അവസ്ഥയാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ സമീപിച്ചത് 4 ആശുപത്രികളെ. ഒടുവില്‍ അര്‍ധരാത്രി കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്ത വയോധിക വീട്ടില്‍ ഗുരുതരാവസ്ഥയിലാണെന്നു വീട്ടുകാര്‍ പറയുന്നു. കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്നും അടിയന്തര കോവിഡിതര രോഗങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കണമെന്നും കലക്ടര്‍ ഉത്തരവിട്ട ദിവസം തന്നെയാണ് ഈ ദുരനുഭവം.
20നു രാവിലെ മുതല്‍ അര്‍ധരാത്രി വരെയാണ് കോട്ടൂളി പണ്ടാരപ്പറമ്ബത്ത് രുഗ്മിണി(83)യെയും കൊണ്ട് ബന്ധുക്കള്‍ അലഞ്ഞത്. രാവിലെ അവശനിലയിലായ രുഗ്മിണിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പരിശോധനയില്‍ തലച്ചോറില്‍ നീര്‍ക്കെട്ട് കണ്ടെത്തിയതിനെത്തുടര്‍ന്ന് അഡ്‌മിറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ, കോവിഡ് പോസിറ്റീവ് ആയി.
അതോടെ കോവിഡ് വാര്‍ഡിലേക്കു മാറ്റാന്‍ അത്യാഹിതവിഭാഗത്തില്‍നിന്നു നിര്‍ദേശിച്ചു. അവിടെ എത്തിയപ്പോള്‍ ഓക്‌സിജന്‍ ലെവല്‍ അപകടാവസ്ഥയില്‍ ഉള്ളവരെ മാത്രമേ മെഡിക്കല്‍ കോളജില്‍ ചികിത്സിക്കൂ, മറ്റെവിടെയെങ്കിലും കൊണ്ടുപോകൂ എന്നു നിര്‍ദേശിച്ചു. തുടര്‍ന്നു ബന്ധുക്കള്‍ 2 സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും ഐസിയു കിടക്ക ഒഴിവില്ലാത്തതിനാല്‍ പ്രവേശനം കിട്ടിയില്ല. ഒടുവില്‍ വൈകിട്ട് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ബീച്ച് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.
രാത്രി ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഐസിയു ഒഴിവില്ലായിരുന്നു. നില മോശമായതിനാല്‍ ഐസിയു സൗകര്യം ഉള്ള സ്ഥലത്തേക്കു തന്നെ കൊണ്ടു പോകണമെന്നു നിര്‍ദേശിച്ച് വീണ്ടും മെഡിക്കല്‍ കോളജിലേക്കു വിട്ടു. രാത്രി 10.30ന് വീണ്ടും മെഡിക്കല്‍ കോളജില്‍. ഓക്‌സിജന്‍ നില അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് അവിടെ പ്രവേശനം നല്‍കി. എന്നാല്‍ രാത്രി 12.45ന് ഡിസ്ചാര്‍ജ് ചെയ്തു.
രാവിലെ കൊണ്ടു പോയാല്‍ പോരേ എന്നു ചോദിച്ചെങ്കിലും പറ്റില്ല ഇപ്പോള്‍ തന്നെ കൊണ്ടു പോകണം എന്ന് ആവശ്യപ്പെട്ടു. രാത്രി 12.45ന് ഓട്ടോറിക്ഷയില്‍ രോഗിയെ തിരികെ വീട്ടിലെത്തിക്കേണ്ടി വന്നു. വീട്ടില്‍ എത്തിച്ചപ്പോള്‍ വീണ്ടും ഗുരുതര നിലയിലായി. ബോധം നഷ്ടപ്പെടുകയും ചെയ്തു. വീട്ടില്‍ അടിയന്തര പരിചരണത്തിലാണ് രോഗി ഇപ്പോള്‍. ഇനി മറ്റെവിടെയും കൊണ്ടുപോയാല്‍ സമാന ദുരനുഭവം ഉണ്ടാകുമെന്നു ഭയന്നു വീട്ടില്‍ തന്നെ പരിചരിക്കുകയാണ് ബന്ധുക്കള്‍. അടിയന്തര ഘട്ടത്തില്‍ ചികിത്സ തേടി എത്തുന്നവരെ മടക്കുന്നില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. ബെഡിനു ക്ഷാമമുണ്ട്. ചിലപ്പോള്‍ കാത്തു നില്‍ക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. ആരെയും മടക്കി വിട്ടിട്ടില്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു.