ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയില്‍നിന്നു ടോമിന്‍ തച്ചങ്കരി പുറത്താകുമ്ബോള്‍ കൂടുതല്‍ സാധ്യത ബി സന്ധ്യയ്ക്ക്. വ്യാഴാഴ്ച ചേര്‍ന്ന യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) സമിതി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. പട്ടികയിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹ സ്വയം ഒഴിവായി. സുദേഷ്‌കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. ഇവരില്‍ ഒരാളെ സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുക്കാം. സുദേഷ്‌കുമാറിനും സന്ധ്യയ്ക്കുമാണ് ഡിജിപി റാങ്കുള്ളത്.
സുധേഷ് കുമാറിന് നിരവധി നെഗറ്റീവ് ഘടകങ്ങളുണ്ട്. പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ സുധേഷ് കുമാറിന്റെ മകള്‍ പ്രതിയാണ്. സന്ധ്യയ്‌ക്കെതിരേയും ചില ആരോപണങ്ങളുണ്ട്. എന്നാല്‍ അതൊന്നും ഗൗരവ സ്വഭാവത്തിലുള്ളതല്ല. അതുകൊണ്ട് തന്നെ സന്ധ്യയ്ക്കാകും പ്രഥമ പരിഗണന. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചര്‍ച്ചയാകുന്ന സമയം കൂടിയാണ് ഇത്. വിസ്മയയുടേയും മറ്റും മരണങ്ങളും സമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ട്. അതിനാല്‍ പൊലീസ് മേധാവിയാക്കി വനിതയെ എത്തിച്ച് സര്‍ക്കാരും പുതിയ ദിശാ ബോധം നല്‍കാന്‍ ശ്രമിക്കും.
കേരളത്തിലെ ആദ്യ വനിതാ ഐപിഎസുകാരി ശ്രീലേഖയായിരുന്നു. അവരും ഡിജിപിയായാണ് വിരമിച്ചത്. കേരളത്തിലെ ആദ്യ വനിതാ ഡിജിപിയും ശ്രീലേഖയായിരുന്നു. എന്നാല്‍ അവര്‍ക്ക് പൊലീസ് മേധാവിയാകാന്‍ കഴിഞ്ഞില്ല. ഈ നേട്ടത്തിന് തൊട്ടരികിലാണ് സന്ധ്യ ഇപ്പോള്‍. പിണറായി അഞ്ചു കൊല്ലം മുമ്ബ് അധികാരത്തില്‍ എത്തിയപ്പോഴും നിര്‍ണ്ണായക ചുമതലകള്‍ സന്ധ്യയ്ക്ക് നല്‍കി. ജിഷാ കേസില്‍ അമീറുള്‍ ഇസ്ലാമിലേക്ക് അന്വേഷണം എത്തിയത് സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നിലും ഡിജിപിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. എല്ലാ സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ചായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഈ കേസ് വിചാരണയുടെ അവസാന ഘട്ടത്തിലെത്തുമ്ബോഴാണ് പൊലീസ് മേധാവിയായി സന്ധ്യ എത്താനുള്ള സാധ്യത തെളിയുന്നത്. തച്ചങ്കരിയുടെ സാധ്യത യുപിഎസ് സി വെട്ടിയതു തന്നെയാണ് സന്ധ്യയ്ക്ക് തുണയാകുന്നത്. ഇനി രണ്ടു കൊല്ലം സന്ധ്യയ്ക്ക് സര്‍വ്വീസുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സന്ധ്യയെ ഡിജിപിയാക്കാനുള്ള തീരുമാനത്തിലാണ്.
സ്ത്രീശാക്തീകരണത്തിനൊപ്പം സര്‍ക്കാര്‍ എന്ന സന്ദേശം നല്‍കാന്‍ കൂടിയാണ് ഇത്. നേരത്തെ ഡല്‍ഹി പൊലീസിനെ കിരണ്‍ ബേദി നയിച്ചിട്ടുണ്ട്. വലിയ മാറ്റങ്ങള്‍ക്കും അന്ന് ഡല്‍ഹി സാക്ഷ്യം വഹിച്ചു. അങ്ങനെ സന്ധ്യയെ പൊലീസ് മേധാവിയാക്കി സ്ത്രീ സുരക്ഷയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തമാക്കാനാണ് നീക്കം. നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ഇതിന് അനുകൂലമാണ്. ഇതും സര്‍ക്കാര്‍ തീരുമാനത്തെ സ്വാധീനിക്കും.
ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചെടുത്ത കേസില്‍ സന്ധ്യയ്‌ക്കെതിരെ ആരോപണമുണ്ട്. ഇത് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കില്ല. സന്ധ്യയുടെ മറ്റ് അന്വേഷണ മികവുകള്‍ ചര്‍ച്ചയാക്കി പൊലീസ് മേധാവിയാക്കാനാണ് സാധ്യത. ഇതാദ്യമായാണു യുപിഎസ്‌സി സമിതിക്കു പാനല്‍ സമര്‍പ്പിച്ച്, അവര്‍ നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെ കേരളത്തില്‍ ഡിജിപിയായി നിയമിക്കുന്നത്. ഇതുവരെ സര്‍ക്കാരുകള്‍ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിച്ചിരുന്നു. സുപ്രീം കോടതിയുടെ കര്‍ശന വിധി വന്നതോടെ സര്‍ക്കാരിനു നിവൃത്തിയില്ലാതായി.
യുപിഎസ്‌സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു കേന്ദ്രസമിതിയില്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ, 1987 മുതല്‍ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നല്‍കിയത്.