തിരുവനന്തപുരം : ഡിസിസികളിലെ പുതിയ ഭാരവാഹികളെ നിശ്ചയിക്കാനുള്ള പാനല്‍ ഒരാഴ്ചയ്ക്കകം കെപിസിസിക്കു കൈമാറാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നിര്‍ദേശിച്ചു. ഡിസിസി പ്രസിഡന്റും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയും ചേര്‍ന്നു പാനല്‍ തയാറാക്കി കെപിസിസിക്കു കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള അധ്യാപകരെയും മറ്റു ജീവനക്കാരെയും ഭാരവാഹികളാക്കാനുള്ള അനുവാദവും രാഷ്ട്രീയകാര്യ സമിതി നല്‍കി.

കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പു പരാജയം അന്വേഷിച്ച കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിക്കു കൈമാറി.തിരഞ്ഞെടുപ്പ് തോല്‍വി പഠിച്ച അഞ്ച് മേഖലാ സമിതികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അച്ചടക്കസമിതി നടപടികളിലേക്ക് കടക്കുക. എന്നാല്‍, വീഴ്ച വരുത്തിയവര്‍ക്കെതിരെ എന്ത് നടപടിയാകും സ്വീകരിക്കുക എന്ന കാര്യത്തില്‍ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. വിജയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിലടക്കം അപ്രതീക്ഷിത തോല്‍വി നേരിട്ടതില്‍ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വന്തം സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പരസ്യമായും രഹസ്യമായും നീക്കം നടന്നുവെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതിയോട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നടപടിക്ക് വിധേയമാകുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കില്‍ നേരിട്ട് അച്ചടക്ക സമിതിയെ സമീപിക്കാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ കേസില്‍പെട്ട കെ എസ് യു -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു സംരക്ഷണം നല്‍കാന്‍ ലീഗല്‍ എയ്ഡ് കമ്മിറ്റി സംസ്ഥാന- ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ സുപ്രീം കോടതിയില്‍ വരെ അഭിഭാഷകരെ നിയോഗിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക