കോയമ്പത്തൂർ: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച രാജ്യത്തിന്റെ വീര സൈനികർക്ക് പൂക്കൾ വിതറി ആദരമർപ്പിച്ച് തമിഴ് ജനത. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ മരിച്ച സൈനികരുടെ ഭൗതികശരീരങ്ങളുമായി പോയ ആംബുലൻസുകളിലേക്ക് വഴിയുടെ ഇരുവശവും കൂടി നിന്ന ജനങ്ങൾ പൂക്കൾ വിതറിയാണ് ആദരം നൽകിയത്.
എല്ലാ സ്ഥലങ്ങളിലും വലിയ ജനക്കൂട്ടമാണ് എത്തിയത്. കടന്നു പോയ ആംബുലൻസുകളിലേക്ക് ‘വീർ വണക്കം’(ധീര ജവാൻമാർക്ക് സല്യൂട്ട്) എന്ന് ആർത്തു വിളിച്ച് പൂക്കൾ വാരി വിതറി. ഊട്ടി വെല്ലിങ്ടൺ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനത്തിനു ശേഷം ഭൗതികശരീരം ഡൽഹിയിലേക്കു കൊണ്ടുപോകാനായി സുലൂർ വ്യോമകേന്ദ്രത്തിലേക്കു പോകുമ്പോഴാണ് വിട നൽകാൻ റോഡിന്റെ ഇരുവശത്തും ജനങ്ങൾ കാത്തുനിന്നത്.
ഊട്ടിക്കുസമീപം കൂനൂരിലെ വനമേഖലയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12.20നാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിത ഹെലികോപ്റ്ററുകളിലൊന്നായ റഷ്യൻ നിർമിത ‘മി 17 വി 5’തകർന്ന് അപകടമുണ്ടായത്. കോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരാണ് മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് മരണത്തിൽനിന്നു രക്ഷപ്പെട്ടത്. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി.