പാലക്കാട് : ഹലാല്‍ ഭക്ഷണത്തെ പിന്തുണച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.തികച്ചും വ്യക്തിപരമായ അധിക്ഷേപമാണ് കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയത്. അടുത്തിടെയായി സ്വന്തം വീട്ടില്‍ മുഖ്യമന്ത്രിക്ക് ഹലാല്‍ ഭക്ഷണമാണ് ലഭിക്കുന്നത്. അതിനാലാണ് പിണറായി ഹലാലിനെ ന്യായീകരിച്ച് രംഗത്തെത്തിയതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് അജണ്ടയായ ഹലാലിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. ഹലാല്‍ ഭക്ഷണം നല്ലതെന്ന് പറയുന്ന മുഖ്യമന്ത്രി തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുകയാണ്.ഹലാല്‍ നല്ല ഭക്ഷണം എങ്കില്‍ ബാക്കി എല്ലാം മോശം ഭക്ഷണമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അടുത്തിടെയായി വീട്ടില്‍ ഹലാല്‍ ഭക്ഷണം മാത്രം കിട്ടുന്നതു കൊണ്ടാണോ മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്നത്. ഇര വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഇത് ആപല്‍ക്കരമായ നീക്കമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ മകൾ വിവാഹം ചെയ്തിരിക്കുന്നത് മുസ്ലിം സമുദായ അംഗവും പൊതുമരാമത്തു മന്ത്രിയുമായ മുഹമ്മദ് റിയാസിനെ ആണ്. ഇത് സൂചിപ്പിച്ചാണ് കെ സുരേന്ദ്രൻ ഇത്തരത്തിൽ വ്യക്തിപരമായ അധിക്ഷേപം മുഖ്യമന്ത്രിയ്ക്കെതിരെ ഉയർത്തിയത്. സംഘപരിവാർ കേന്ദ്രങ്ങൾക്ക് ഒപ്പം വിവിധ ക്രിസ്ത്യൻ സംഘടനകളും ഹലാൽ വിവാദം ഉയർത്തിക്കാട്ടി വലിയ പ്രതിഷേധമാണ് നടത്തുന്നത്. മുഖ്യമന്ത്രിയെ ഉൾപ്പെടെ വ്യക്തിപരമായി കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ ഈ വിഷയം ആളികത്തിക്കാൻ തന്നെയാണ് സംഘപരിവാർ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തം