ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ കഴിഞ്ഞ ജനുവരി 14ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയാണ് രാജ്യത്ത് ചര്‍ച്ചയാകുന്നത്. കേന്ദ്ര സര്‍ക്കാറിന് കര്‍ഷക ദ്രോഹനിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് മാധ്യമങ്ങളോട് രാഹുല്‍ അന്ന് പ്രതികരിച്ചത്.
രാഹുലിൻറെ വാക്കുകൾ:
‘കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ അഭിമാനമുണ്ട്. കര്‍ഷകരെ പിന്തുണക്കുന്നു. കര്‍ഷകര്‍ക്കൊപ്പമാണ് താന്‍ നിലകൊള്ളുന്നത്. ഈ വിഷയം ഉയര്‍ത്തി കൊണ്ടു വരും. എന്‍റെ ഈ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവെച്ചോളൂ… കേന്ദ്ര സര്‍ക്കാറിന് ഈ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരും… ഞാന്‍ വീണ്ടും ഓര്‍മിപ്പിക്കുന്നു…’
വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് കാണാന്‍ മധുരയിലെത്തിയപ്പോഴാണ് കര്‍ഷക സമരത്തിന് നല്‍കുന്ന പിന്തുണ രാഹുല്‍ ആവര്‍ത്തിച്ചത്. കര്‍ഷകരുടെ നിലപാട് ഏറെ അഭിമാനം നല്‍കുന്നതാണെന്നും അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും രാഹുല്‍ അന്ന് വ്യക്തമാക്കിയിരുന്നു. മോദി സര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് പ്രതീകാത്മക പിന്തുണ നല്‍കാനാണ് രാഹുല്‍ ജെല്ലിക്കെട്ട് കാണാന്‍ എത്തിയത്.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ആണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നുവെന്നും പാര്‍ലമെന്‍റില്‍ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.
നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരാള്‍ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സര്‍ക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് എല്ലാം ചെയ്തത്. കര്‍ഷകരോട് ക്ഷമ ചോദിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു.