കൊച്ചി : മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില് വ്യാജവാര്ത്ത നല്കിയെന്ന ആരോപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി റിപ്പോര്ട്ടര് ചാനല് എംഡി എം വി നികേഷ് കുമാര്.ചാനലിനെതിരെ മാനനഷ്ട കേസിന് പോകുമെന്ന സുധാകരന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി നികേഷ് പറഞ്ഞു. മോന്സണ് മാവുങ്കല് കേസില് സുധാകരന്റെ വക്കീല് നോട്ടീസ് കിട്ടിയാല് വിശദമായ മറുപടി അപ്പോള് നല്കും. നടന് ജോജു ജോര്ജിനെ ആക്രമിച്ച സംഭവത്തില് മുന് മേയര് ടോണി ചമ്മണി ഒളിവിലാണെന്ന് സ്ഥിരീകരിച്ചത് പൊലീസ് ആണെന്നും നികേഷ് ഫേസ്ബുക്ക് കുറിപ്പില് പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
മാനനഷ്ട കേസിന് പോകുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു . രണ്ട് കാരണങ്ങൾ ആണ് കുറിപ്പിൽ സുധാകരൻ വിശദീകരിക്കുന്നത് .
ഒന്ന് : മോൻസൻ മാവുങ്കലുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന് . ഇക്കാര്യത്തിൽ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ . മറുപടി അപ്പോൾ നൽകാം . വിശദമായി പറയാനുള്ള കാര്യം അതിലുണ്ട് . മറുപടി എല്ലാ കാര്യങ്ങളും പറയാനുള്ള അവസരവുമാകും .
രണ്ട് : ടോണി ചമ്മണി ഒളിവിൽ എന്ന ‘വ്യാജ വാർത്ത’ നൽകിയതിന് . ഈ വാർത്ത നൽകിയത് വി എസ് ഹൈദരലി എന്ന കൊച്ചി റിപ്പോർട്ടറാണ്. ഇക്കാര്യം പോലീസിനോട് അന്വേഷിച്ച് സ്ഥിരീകരിച്ചു എന്നാണ് ഹൈദരലി നൽകുന്ന വിശദീകരണം . പ്രതികളെ തിരയുന്ന കാര്യത്തിൽ പോലീസ് അല്ലേ സോഴ്സ് . സി ഐയുമായി ഹൈദരലി സംസാരിച്ചത് ടി വിയിൽ ഞങ്ങൾ കാണിക്കുന്നുണ്ട് . ഇനി എം വി രാഘവനോടുള്ള അങ്ങയുടെ സ്നേഹത്തിന്റെ കാര്യം . ഒരിക്കൽ ടി വിയിലും താങ്കൾ ഇത് പറഞ്ഞു . ‘ ഞാൻ ആണ് എം വി രാഘവനെ സംരക്ഷിച്ചത് ‘ എന്ന് . എന്നോടാണ് ഇത് പറഞ്ഞത് എന്ന ബോധ്യം താങ്കൾക്ക് ഉണ്ടായിരുന്നോ?അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല . തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാൻ അവസരം ഉണ്ടോ ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തിൽ ഒരു തുറന്ന സംവാദം ആയാലോ ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം .മറുപടി പ്രതീക്ഷിക്കുന്നു.