മുല്ലപ്പെരിയാര്‍ കേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജലനിരപ്പ് 142 അടിയില്‍ നിന്ന് മാറ്റേണ്ടെന്ന മേല്‍നോട്ട സമിതിയുടെ നിലപാടിനെതിരെ കേരളം റിപ്പോര്‍ട്ട് നല്‍കും.കനത്ത മഴ സാധ്യതയുള്ളതിനാല്‍, ജലനിരപ്പ് 139 അടിയിലും താഴെ നിര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്നാണ് കേരളം ഇന്നലെ ആവശ്യപ്പെട്ടതെങ്കിലും വൈകിട്ട് വന്ന കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ 139 അടിയില്‍ താഴെ ജലനിരപ്പ് ക്രമീകരിക്കാന്‍ കേരളം ആവശ്യപ്പെട്ടേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ അടിയന്തര തീരുമാനമെടുക്കണമെന്നും കേരളം സുപ്രിം കോടതിയെ അറിയിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. അണക്കെട്ടിന്‍റെ ജലനിരപ്പ് പരിധിയില്‍ മാറ്റംവരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മേല്‍നോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിലാണ് കേരളം ഇന്ന് മറുപടി നല്‍കുക. നിലവിലെ റൂള്‍ കര്‍വ് 136 അടിയായി നിജപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടുമെന്നാണ് വിവരം. പുതിയ ഡാമും തമിഴ്നാടിന് ആവശ്യമായ ജലവും നല്‍കുമെന്നതാണ് സംസ്ഥാനത്തിന്‍റെ നിലപാട്.അതേസമയം മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് വര്‍ധിച്ചു. ജലനിരപ്പ് 138.05 അടി ആയി ഉയര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്‍ഡില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക