കൊച്ചി: അഞ്ചുമക്കള്‍ക്ക് പോലീസ് അഞ്ചുലക്ഷം രൂപ വിലയിട്ട സംഭവത്തില്‍ എ.എസ്.ഐ. വിനോദ് കൃഷ്ണയ്ക്ക് സസ്പെന്‍ഷന്‍.കൂടാതെ, വഞ്ചനക്കുറ്റത്തിന് തൃക്കാക്കര പോലീസ് വിനോദ് കൃഷ്ണയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ശക്തമായ ആരോപണങ്ങള്‍ വന്നതോടെ, എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എ.എസ്.ഐ. ആയിരുന്ന വിനോദ് കൃഷ്ണയെ വെള്ളിയാഴ്ച അന്വേഷണവിധേയമായി ജില്ലാ സായുധസേനാ ക്യാമ്ബിലേക്കു സ്ഥലംമാറ്റിയിരുന്നു.മകളെ സഹോദരന്മാര്‍ പീഡിപ്പിച്ചെന്ന കേസ് ഒഴിവാക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് വിനോദ് കൃഷ്ണയ്ക്കുനേരെയുള്ള ആരോപണം. ഇതോടൊപ്പം, ബലാത്സംഗക്കേസില്‍ ഇരയെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ എ.എസ്.ഐ. നിര്‍ബന്ധിച്ചതായും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നു. വിനോദ് കൃഷ്ണയ്ക്കുനേരെ ഉയര്‍ന്ന മറ്റാരോപണങ്ങളിലും രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തുന്നുണ്ട്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹത്തിനു നിര്‍ബന്ധിച്ചതില്‍ വിനോദ് കൃഷ്ണയോടൊപ്പമുണ്ടായിരുന്ന മറ്റുപോലീസുകാര്‍ക്കും പങ്കുള്ളതായി മാതാപിതാക്കള്‍ ആരോപിച്ചു. ഇവര്‍ക്കെതിരേ അന്വേഷണമോ മറ്റുനടപടികളോ ഉണ്ടായിട്ടില്ല. ഈ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താതെയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നാണ് ആരോപണം.എ.എസ്.ഐ.ക്കെതിരേ മാത്രം നടപടിയെടുത്ത് പ്രശ്നങ്ങള്‍ ഒതുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. പോലീസ് തങ്ങളുടെ ഭാഗം കേള്‍ക്കാതിരിക്കുകയും ഭാഷാപ്രശ്നവുമുള്ളതിനാല്‍, മറ്റൊരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക