കൊച്ചി: കോവിഡ് ഉള്ളപ്പോഴത്തേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കോവിഡിന് ശേഷമാണെന്നും ഒരു മാസത്തെ കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്നും സര്‍ക്കാരിനോട് ഹൈക്കോടതി.കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുമ്ബോഴാണ് ഹൈക്കോടതി സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.നിലവില്‍ കോവിഡാനന്തര ചികില്‍സയ്ക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരില്‍ നിന്നും പണം ഈടാക്കുന്നുണ്ട്. ഇത് ശരിയായ നടപടിയാണോ എന്ന് കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോഴും കോടതി ചോദിച്ചിരുന്നു. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും കോടതി വ്യക്തമാക്കി. കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തിനകമുള്ള മരണം കോവിഡ് മരണമായി കണക്കാക്കുന്നതിന് സമാനമായി കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തെ കോവിഡാനന്തര ചികില്‍സയെങ്കിലും സൗജന്യമായി നല്‍കിക്കൂടേ എന്ന് കോടതി ചോദിച്ചു.അതേസമയം, കോവിഡാനന്തര ചികില്‍സയ്ക്കായി ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്നും മൂന്നു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവരില്‍ നിന്നു മാത്രമാണ് പണം ഈടാക്കുന്നതെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍, ഒരുമാസം 27,000 രൂപ വരുമാനം ഉള്ളവരാണ് ഈ പരിധിയില്‍ വരുന്നതെന്നും ഇവര്‍ കോവിഡാനന്തര ചികില്‍സയ്ക്കായി ഒരുമാസം ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ 21,000 രൂപ മുറി വാടകയായി മാത്രം നല്‍കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു. പിന്നെ ഇയാള്‍ ഭക്ഷണം കഴിക്കാന്‍ എന്തുചെയ്യുമെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക