തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേകിച്ചു കൊച്ചി കേന്ദ്രീകരിച്ചു ഹണി ട്രാപ്പ് കേസുകള്‍ നിരവധി ഉണ്ടായിട്ടുണ്ട്. വ്യവസായികളെയും പ്രമുഖരെയും ലക്ഷ്യം വെച്ചുള്ള ഇത്തരം കെണികളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇടക്കിടെ പുറത്തുവരാറുണ്ട്. ഈ ഘട്ടത്തില്‍ പൊലീസ് തന്നെ സൈബര്‍ ഇടങ്ങളില്‍ പതിയിരിക്കുന്ന ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ കുടുങ്ങാതെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പുകള്‍ നല്‍കാറുമുണ്ട്. എന്നാല്‍, ജനങ്ങളോട് കരുതണം എന്നു പറയുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം കാര്യത്തില്‍ ഈ കരുതല്‍ സ്വീകരിക്കാന്‍ കഴിയാതെ വരുന്നുണ്ടോ എന്നാണ് അടുത്തകാലത്ത് അവര്‍ക്കിടയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും ഉയരുന്ന ചോദ്യം.
കൊല്ലം സ്വദേശിനിയായ ഒരു യുവതി ഒരുക്കിയ ഹണിട്രാപ്പില്‍ സംസ്ഥാനത്തെ സാധാരണ പൊലീസുകാര്‍ മുതല്‍ എസ്‌ഐമാരും സിഐമാരും അടക്കമുള്ളവര്‍ കുടുങ്ങിയെന്ന് വാര്‍ത്തയാണ് പുറത്തുവരുന്നത്. നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഒരു വിഭാഗം പൊലീസുകാരുമായി അടുത്ത ബന്ധമുള്ള യുവതിയുടെ കെണിയില്‍ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്.
യുവതിയുടെ കെണിയില്‍ കുടുങ്ങിയ ചില ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൊടുത്താണ് കേസില്‍ പെടാതെ രക്ഷപെട്ടിരിക്കുന്നത്. ചിലരാകട്ടെ ഇവരുടെ ഭീഷണിയാല്‍ ആത്മഹത്യയുടെ വക്കിലുമാണ്. മലബാറിലെ ഒരു എസ്‌ഐ ആത്മഹത്യാ കുറിപ്പെഴുതുക പോലും ചെയ്തു. പലരും കുടുംബത്തെ ഓര്‍ത്താണ് ഇവര്‍ക്കെതിരെ പരാതി കൊടുക്കാതിരിക്കുന്നത്. മന്ത്രിതലത്തില്‍ അടക്കമുണ്ടായിരുന്ന ചിലരുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. എങ്കിലും കൂടുതല്‍ കെണിയില്‍ പെട്ടിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്.
ഫേസ്‌ബുക്കിലൂടെ അടുത്തുകൂടിയാണ് ഇവര്‍ പൊലീസുകാരെ കെണിയിലാക്കുന്നത്. ഉദ്യോഗസ്ഥരുമായി അടുത്തു കൂടിയ ശേഷം പഞ്ചാരക്കെണിയില്‍ വീഴ്‌ത്തി കിടപ്പറയില്‍ എത്തിക്കുകയാണ് ശൈലി. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് വരുത്താന്‍ പ്രെഗ്നന്‍സി ടെസ്റ്റിങ് കിറ്റുമായി എത്തി വ്യാജഗര്‍ഭ കഥ സൃഷ്ടിക്കും. ഗര്‍ഭിണായാണെന്ന് വരത്താന്‍ ടെസ്റ്റിങ് കിറ്റില്‍ ഹര്‍പ്പിക് ഒഴിക്കുകാണ് ഇവര്‍ ചെയ്ുക. ഉദ്യോഗസ്ഥര്‍ നോക്കുമ്ബോള്‍ ടെസ്റ്റിംഗില്‍ പോസിറ്റീവാണെന്ന് വ്യക്തമാകുകയും ചെയ്യും. പിന്നീട് പതും പറഞ്ഞ് ഗര്‍ഭം അലസിപ്പിക്കാനും കുടുംബത്തില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതി പണം തട്ടുന്നത്.
ഈ യുവതിക്ക് സഹായിയായി ഒപ്പം നില്‍ക്കാന്‍ ഒരു നഴ്‌സും സന്തത സഹചാരിയായ യുവാവുമുണ്ട്. ഇവര്‍ ചേര്‍ന്നാണ് പലപ്പോഴും തട്ടിപ്പുകള്‍ നടത്തുന്നത്. സിനിമാ രംഗത്തുള്ളവര്‍ പോലും ഈ യുവതിയുടെ കെണിയില്‍ വീണിട്ടുണ്ട്. യുവതിയുടെ പരാതിയില്‍, തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരേ ബലാത്സംഗക്കേസ്. മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ വിശദമായ അന്വേഷണത്തിന് ഇന്റലിജന്‍സ് എ.ഡി.ജി.പി: ടി.കെ. വിനോദ്കുമാര്‍ ഉത്തരവിടുകയും ചെയ്തു.
പരിചയമില്ലാത്ത സ്ത്രീകളുമായി സാമൂഹികമാധ്യമങ്ങളില്‍ സംവദിക്കരുതെന്നും സുഹൃദ്ബന്ധം സ്ഥാപിക്കരുതെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പുള്ളപ്പോഴാണ് നിരവധി ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ കുടുങ്ങിയത് എന്നതും ശ്രദ്ധേയമാണ്. പരാതിക്കാരിയായ യുവതിക്ക് എസ്‌ഐ. മുതല്‍ ഡിവൈ.എസ്‌പി. വരെ നൂറിലേറെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നു സാമൂഹികമാധ്യമങ്ങള്‍ നിരീക്ഷിച്ച ഇന്റലിജന്‍സ് വിഭാഗത്തിനു വിവരം ലഭിച്ചിരിക്കുന്നത്.
സംഭവം വിവാദമായതോടെ, ഫോര്‍ട്ട് കൊച്ചി സ്റ്റേഷനിലെ ഒരു സിവില്‍ പൊലീസ് ഓഫീസര്‍ വാട്സ്‌ആപ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശവും സ്പെഷല്‍ ബ്രാഞ്ച് പരിശോധിച്ചു. സന്ദേശം ഇങ്ങനെ: ‘തിരുവനന്തപുരം സ്വദേശിയായ യുവതി ഡയറക്റ്റ് എസ്‌ഐമാരെ പല രീതിയില്‍ പരിചയപ്പെട്ട്, പ്രണയം നടിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തന്റെ ആത്മഹത്യക്ക് ഉത്തരവാദി ഒരു എസ്‌ഐയാണെന്നു ചൂണ്ടിക്കാട്ടി യുവതി ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ വിശദാംശങ്ങള്‍ ഡി.ജി. കണ്‍ട്രോള്‍ റൂമിനു കൈമാറിയിട്ടുണ്ട്’. യുവതി തന്നെയും ബന്ധപ്പെട്ടിരുന്നതായി പൊലീസുകാരന്റെ ശബ്ദസന്ദേശത്തിലുണ്ട്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച നിരവധി ഉദ്യോഗസ്ഥര്‍ കടുത്ത ആശങ്കയിലാണ് കഴിയുന്നത്. യുവതിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ഉദ്യോഗസ്ഥരില്‍ പലരും സഹപ്രവര്‍ത്തകര്‍ക്കായി നല്‍കിയിട്ടുണ്ട്.