കാഞ്ഞങ്ങാട്: എറണാകുളം വ്യവസായിയെ പെണ്‍കെണിയില്‍ കുരുക്കി ലക്ഷങ്ങള്‍ കൈക്കലാക്കിയ കേസ്സില്‍ റിമാന്റിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന നാല് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുമെന്ന് കേസ്സന്വേഷണ ഉദ്യോഗസ്ഥനായ കെ. പി. സതീഷ് പറഞ്ഞു.
കസ്റ്റഡി അപേക്ഷ നാളെ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.കാസര്‍കോട് നായന്മാര്‍ മൂലയില്‍ വാടക വീട്ടില്‍ താമസിക്കുന്ന സാജിദ 35, കാസര്‍കോട് സ്വദേശികളും കൊവ്വല്‍പ്പള്ളിയിലെ കല്ലംചിറ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ഉമ്മര്‍ 55, ഭാര്യ ബീഫാത്തിമ 45, പിലാത്തറ ചെറുതാഴം സ്വദേശി ഇഖ്ബാല്‍ 45, എന്നിവരാണ് ഹണി ട്രാപ്പ് കേസ്സില്‍ റിമാന്റിലുള്ളത്. എറണാകുളം കടവന്ത്ര സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി നാലരലക്ഷം രൂപയും ആറരപവന്‍ സ്വര്‍ണ്ണാഭരണങ്ങളും വാച്ചുമുള്‍പ്പെടെ തട്ടിയെടുത്ത കേസ്സിലാണ് പ്രതികളുടെ അറസ്റ്റ്. കണ്ണൂര്‍ സ്വദേശിയുള്‍പ്പെടെ ഏതാനും പ്രതികള്‍ കേസ്സില്‍ പിടിയിലാകാനുണ്ട്.
ഉമ്മര്‍ – ബീഫാത്തിമ ദമ്ബതികളുടെ ദമ്ബതികളുടെ ഏക മകളാണ് സാജിദയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ വ്യവസായിയെ കെണിയില്‍ പെടുത്തിയത്. ഇയാളും സാജിദയുമായുള്ള രഹസ്യ വിവാഹം നടത്തിയ ശേഷം പ്രതികള്‍ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തുകയായിരുന്നു. സാജിദയുടെ അറിവോടെയായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലൈംഗിക ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ വ്യവസായിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്തു. 5 ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കിടപ്പറ ദൃശ്യം പ്രചരിപ്പിക്കുമെന്നും പറഞ്ഞാണ് ഇവര്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയത്.
ആസൂത്രിത ഗൂഢാലോചനയിലൂടെ എറണാകുളം വ്യവസായിയെ പ്രതികള്‍ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. മാനക്കേടോര്‍ത്ത് പരാതി നല്‍കാന്‍ തയ്യാറാവാതിരുന്ന വ്യവസായി കൂടുതല്‍ പണമാ വശ്യപ്പെട്ട് പ്രതികള്‍ ഭീഷണി തുടര്‍ന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്തുന്നതിനും വ്യവസായിയുടെ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച ക്ലിപ്പിങ്‌സ് പിടികൂടുന്നതിനുമായാണ് പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയില്‍ ചോദിച്ചത്.
ഹണി ട്രാപ്പില്‍ കുടുക്കി പ്രതികള്‍ കൂടുതല്‍ പേരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. നേരത്തെയും സമാന രീതിയിലുള്ള തട്ടിപ്പ് ഈ സംഘം നടത്തിയിരുന്നു. സാജിദയെ ഉപയോഗപ്പെടുത്തി കാസര്‍കോട്ടെയും പരിസരത്തെയും നിരവധി പേരെ സംഘം കെണിയില്‍ പ്പെടുത്തയിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സാജിദ മിസ്‌കോള്‍ അടിച്ചാണ് തട്ടിപ്പിന് തുടക്കം ഇടുന്നത്. സാജിദയുടെ നമ്ബറിലേക്ക് തിരികെ വളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് യുവതി വിളിപ്പിക്കും. തുടര്‍ന്ന് യുവതിക്കൊപ്പം നിര്‍ത്തി സംഘം ദൃശ്യങ്ങള്‍ പകര്‍ത്തും.പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്. ഇത്തരത്തിലായിരുന്നു കാസര്‍കോടുള്ള വ്യാപാരി തട്ടിപ്പില്‍ കുടുങ്ങിയത്. 48000 രൂപയാണ് വ്യാപാരിയില്‍ നിന്ന് ആദ്യം സംഘം തട്ടിയെടുത്ത്. പിന്നീട് വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പൊലീസിനെ സമീപിക്കുകയായിരുന്നു.