തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായി കെ ടി ജലീല്‍. ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും ഇഡി പാണക്കാട് നേരിട്ടെത്തി മൊഴിയെടുത്തുവെന്നുമാണ് ജലീല്‍ പറയുന്നത്. നോട്ടീസിന്റെ പകര്‍പ്പ് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്ത് വിട്ടു.
ആദായനികുതി വകുപ്പ് രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസിലെ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണെന്നും ജലീല്‍ പറയുന്നു. സഹകരണ ബാങ്കിലെ മൂന്നര കോടി ആരാണ് പിന്‍വലിച്ചത് എന്ന് പരിശോധിക്കണം, അന്വേഷണം വേണം. കുഞ്ഞാലിക്കുട്ടിയുടെയും മകൻറെയും ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ പറഞ്ഞു. പാണക്കാട് തങ്ങളെ ചതിക്കുഴിയില്‍ ചാടിച്ചുവെന്നാണ് ജലീലിന്റെ ആരോപണം. എ ആര്‍ നഗര്‍ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു.
2021 മാര്‍ച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എആര്‍ നഗറിലെ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയത്. അന്ന് തന്നെ ബാങ്കില്‍ പ്രമുഖര്‍ക്ക് നിക്ഷേപമുള്ളതായി സൂചനയുണ്ടായിരുന്നു. മേയ് 25നാണ് ആദായ നികുതിവകുപ്പിന്റെ കോഴിക്കോട്ടെ അന്വേഷണവിഭാഗം ബാങ്കിന് 53 പേരുടെ നിക്ഷേപങ്ങള്‍ കൈമാറുന്നതും പിന്‍വലിക്കുന്നതും വിലക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത്. പട്ടികയിലെ ഒന്നാമത്തെ പേരാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖ് പാണ്ടിക്കടവത്തിന്റേത്. പ്രവാസി ബിസിനസുകാരനാണ് ഹാഷിഖ്.