മലയാള സിനിമയില്‍ ഏറെ ഹിറ്റായ പഴയകാല പാട്ടുകളില്‍ ഒന്നാണ് ‘പാലും കുടമെടുത്ത്’. അതില്‍ ഐറ്റം സോംഗ് ചെയ്ത മുംതാസ് എന്ന നടിയെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. മോഹൻലാലിന്റെ ‘താണ്ഡവം’ എന്ന ചിത്രത്തിലെ ഈ ഗാനം ഒരുകാലത്ത് എല്ലാ ഉത്സങ്ങളിലും സ്റ്റേജ് പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്നു. പഴയകാല തമിഴ് സിനിമകളില്‍ ഗ്ളാമറസ് വേഷങ്ങളില്‍ തിളങ്ങിയ താരംകൂടിയാണ് മുംതാസ്.
ഇപ്പോഴിതാ താൻ അഭിനയ ജീവിതത്തെക്കുറിച്ച് ചില പ്രതികരണങ്ങള്‍ നടത്തിയിരിക്കുകയാണ് നടി.സിനിമയോട് വിടപറഞ്ഞ് ഇസ്ളാമിക ജീവിതം നയിക്കുകയാണ് മുംതാസ് ഇപ്പോള്‍. മുൻപ് സിനിമയില്‍ അഭിനയിച്ചപ്പോള്‍ ധരിച്ച വസ്ത്രങ്ങളില്‍ കുറ്റബോധം തോന്നുന്നുവെന്നാണ് മുംതാസ് പറയുന്നത്. മരിച്ചുകഴിഞ്ഞാല്‍ തന്റെ ഗ്ളാമറസ് ചിത്രങ്ങള്‍ ആരും പങ്കുവയ്ക്കരുതെന്നും താരം അഭ്യർത്ഥിക്കുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്.
‘എനിക്ക് ട്രാൻസ്‌ഫർമേഷൻ തുടങ്ങിയപ്പോള്‍ മുതല്‍ ഞാൻ വീട്ടിലിരുന്ന് കരയുകയാണ്. കുറേ വർഷങ്ങള്‍ക്ക് മുൻപ് ചെയ്ത തെറ്റുകള്‍ ഓർമ വരും. അന്ന് ധരിച്ച വസ്ത്രങ്ങളും ഡാൻസ് ചെയ്ത പാട്ടുകളും ഓർമവരും. അപ്പോഴോക്കെ കരയും. എന്റെ മാറ്റം പുതിയ ഫോളോവേഴ്‌സ് അറിയണം എന്നുള്ളതുകൊണ്ടാണ് പഴയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാത്തത്. അവർ ഇന്റർനെറ്റില്‍ പോയി പഴയ ചിത്രങ്ങള്‍ തിരയരുത്. എന്നെ ആരും അത്തരത്തില്‍ കാണരുത്.
ഗൂഗിളില്‍ നിന്ന് കിട്ടുന്ന എന്റെ പഴയ ഗ്ളാമറസ് ചിത്രങ്ങള്‍ ആരും കാണരുത്. എനിക്കൊരുപാട് പണം ലഭിച്ചുകഴിഞ്ഞ് പണ്ട് ചെയ്ത സിനിമകളുടെ റൈറ്റ്‌സ് വാങ്ങി ഇന്റർനെറ്റിലുള്ള ഫോട്ടോകളും ചിത്രങ്ങളും നീക്കം ചെയ്യണമെന്നുണ്ട്. ഞാൻ മരിച്ചാല്‍ അത്തരം ചിത്രങ്ങള്‍ ആരും പ്രചരിപ്പിക്കരുത്. അതെനിക്ക് ഖബറില്‍ പോലും ബുദ്ധിമുട്ടാകും.അബായ ആണ് എനിക്കിപ്പോള്‍ ഏറ്റവും ഇഷ്ടമുള്ള വസ്ത്രം. അബായ ധരിക്കുമ്ബോള്‍ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാവില്ല. എനിക്കൊരു രാജ്ഞിയെപ്പോലെയാണ് തോന്നാറുള്ളത്’- മുംതാസ് പറഞ്ഞു.