അരുണാചലില്‍ ആത്മഹത്യ ചെയ്ത മലയാളികള്‍ വിചിത്രമായ വിശ്വാസങ്ങള്‍ വെച്ചുപുലർത്തിയിരുന്നുവെന്ന് വിവരം. മരിച്ച ആര്യയുടെ ലാപ്ടോപ് പരിശോധിച്ച പോലീസ് സംഘം ഇവർ ഉള്‍പ്പെടുന്ന സംഘം പ്രചരിപ്പിക്കുന്ന അന്ധവിശ്വാസത്തിന്റെ തീവ്രത കണ്ട് ഞെട്ടി. സയൻസ് ഫിക്ഷൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിശ്വാസങ്ങളാണ് ഇവർ വെച്ചുപുലർത്തിയിരുന്നത്. ഭൂമിയില്‍ നിന്ന് വംശനാശം സംഭവിച്ചുവെന്ന് ശാസ്ത്രം തെളിയിച്ച ദിനോസറുകള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇവർ വിശ്വസിക്കുന്നത്. പകരം ഭൂമിയില്‍ നിന്ന് ഇവയെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റിയെന്നാണ്.

മാത്രമല്ല ഭൂമിയിലെ മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റുമെന്നും ഇവർ വിശ്വസിച്ചിരുന്നു. മതപരമായ അന്ധവിശ്വാസങ്ങളും ദുർമന്ത്രവാദങ്ങളും കേരളത്തിന് സുപരിചിതമാണ്. എന്നാല്‍ ആര്യയുടെ ലാപ്ടോപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പോലീസിനെ ഞെട്ടിച്ചു. ആൻഡ്രോമിഡ എന്ന ഗാലക്സിയില്‍ ഏതൊ ഒരു ഗ്രഹത്തില്‍ മനുഷ്യവാസമുണ്ടെന്നും ഭാവിയില്‍ ഭൂമിയില്‍ നിന്ന് മനുഷ്യരെ മാറ്റുമെന്നും ആന്ഡ്രോമിഡ ഗാലക്സിയില്‍ ഇപ്പോളും അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും ഇവർ വിശ്വസിക്കുന്നു. മിതി എന്ന് പറയുന്ന സാങ്കല്‍പിക കഥാപാത്രമാണ് വിവരങ്ങള്‍ നല്‍കിയത് എന്നുള്ള രീതിയിലുള്ള ചോദ്യോത്തര രീതിയിലുള്ള വിവരങ്ങളാണ് ആര്യയുടെ ലാപ്ടോപ്പില്‍ നിന്ന് കിട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് ഡാർക്ക് നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തത് എന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ഇത് ആര്യയ്ക്ക് മറ്റാരോ അയച്ച്‌ കൊടുത്തതാണ്. ഇത് അയച്ച മെയില്‍ ഐഡി പക്ഷെ നിവിന്റെ അല്ല എന്നാണ് പോലീസ് പറയുന്നത്. മറ്റൊരു പ്രോക്സി സെർവർ വഴിയാണ് മെയിലുകള്‍ അയച്ചത്. അയച്ച ആളിന് അജ്ഞാതമായി തുടരാൻ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം. ഒരുപക്ഷെ ആത്മഹത്യ ചെയ്ത നിവിൻ തന്നെയാകാം ആര്യയ്ക്ക് ഈ മെയിലുകള്‍ അയച്ചത് എന്നാണ് പോലീസ് കരുതുന്നത്. അല്ലെങ്കില്‍ ഈ വിശ്വാസം വെച്ചുപുലർത്തുന്ന ഒരു സംഘം തന്നെ ഉണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.

നിലവില്‍ അരുണാചല്‍ പോലീസിന്റെ അന്വേഷണത്തിന് പുറമെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ആര്യയുടെ ലാപ്ടോപ്പില്‍ പറയുന്ന രീതിയില്‍ വിശ്വസിക്കുന്ന തരത്തിലുള്ള സംഘം രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അരുണാചലിലെ സീറോ എന്ന സ്ഥലത്ത് തന്നെ പോയി ആത്മഹത്യ ചെയ്യാൻ കാരണമെന്താണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ സ്ഥലത്ത് വെച്ച്‌ പ്രത്യേക രീതിയില്‍ മരണം വരിച്ചാല്‍ മറ്റൊരു ഗ്രഹത്തില്‍ പുനർജന്മം കിട്ടുമെന്നുമുള്ള വിശ്വാസത്തിന് ഇവർ അടിമകളാണെന്നാണ് പോലീസിന്റെ നിഗമനം.

വിചിത്രമായ കോഡ് ഭാഷയിലാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത് എന്നാണ് പോലീസ് പറയുന്നു. അതിനൊപ്പം ഇത്തരം കോഡ് ഭാഷ ഉപയോഗിക്കാൻ കാരണം രഹസ്യമായി പ്രവർത്തിക്കുന്ന വിശ്വാസ സംഘം ആണോയെന്ന് പോലീസ് സംശയിക്കുന്നു. ഭൂമിയുള്‍പ്പെടുന്ന ക്ഷീരപഥമെന്ന് നമ്മള്‍ വിളിക്കുന്ന മില്‍കിവേ ഗാലക്സിയുടെ ഏറ്റവും സമീപമുള്ള മറ്റൊരു ഗാലക്സിയാണ് ആൻഡ്രോമിഡ ഗാലക്സി. ഭൂമിയില്‍ നിന്ന് 2.5 മില്ല്യൻ പ്രകാശ വർഷം അകലെയാണ് ഈ ഗാലക്സി. ഈ ഗാലക്സിയില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും അവർ മനുഷ്യരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും വാദിക്കുന്ന രേഖകളാണ് ലാപ്ടോപ്പില്‍ നിന്ന് ലഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക