നർത്തകൻ ആർ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച നർത്തകി സത്യഭാമ മരുമകളുടെ സ്ത്രീധന പീഡനക്കേസില്‍ പ്രതി. സത്യഭാമയ്ക്കെതിരെ മകന്റെ ഭാര്യയുടെ പരാതിയില്‍ 2022ലാണ് സ്ത്രീധന പീഡനക്കേസ് ഫയല്‍ ചെയ്തത്. മകന്‍ അനൂപിന്റെ ഭാര്യയുടേതാണ് പരാതി. സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് പരാതി. 2022ല്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ മകൻ ഒന്നാം പ്രതിയും സത്യഭാമ രണ്ടാം പ്രതിയുമാണ്.
2022 നവംബറിലായിരുന്നു സത്യഭാമയുടെ മകന്റെ വിവാഹം. വിവാഹസമയത്ത് സ്ത്രീധനമായി നല്‍കിയ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. പത്തുലക്ഷം രൂപ മാതാപിതാക്കളില്‍ നിന്നു വാങ്ങി കൊണ്ടുവരണമെന്നും ഒപ്പം പരാതിക്കാരിയുടെ വീടും സ്ഥലവും മകന്‍റെ പേരില്‍ എഴുതി നല്‍കണമെന്നും നിരന്തരം ആവശ്യപ്പെട്ടു.
വീട് എഴുതി നല്‍കിയ ശേഷം മാത്രം തിരികെ വീട്ടിലേക്ക് വന്നാല്‍ മതിയെന്നു പറഞ്ഞ് വീട്ടില്‍ കൊണ്ടുവിട്ടു. മാതാപിതാക്കളോടൊപ്പം തിരികെയെത്തിയ പരാതിക്കാരിയുടെ താലി വലിച്ചു പൊട്ടിക്കുകയും മുഖത്ത് കൈ ചുരുട്ടി ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൂടെ വന്ന മാതാപിതാക്കളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് പരാതിയില്‍ ആരോപിക്കുന്നത്. തുടര്‍ന്ന് സത്യഭാമയ്ക്കും മകനുമെതിരെ കേസെടുക്കുകയായിരുന്നു. വസ്ത്രങ്ങള്‍ പുറത്തെറിഞ്ഞ് വീടിനു പുറത്താക്കിയെന്നും മരുമകള്‍ പരാതിയില്‍ പറയുന്നു.