നിലത്ത് വീണ മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ച് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനിതകുമാരി. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകൻ വീഴുന്നത് കണ്ട് കൈയടിച്ച അനിതകുമാരി തന്നെ നടക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അനിതകുമാരി പൊലീസിനൊപ്പം നടക്കുന്നത് ചിത്രീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകൻ നിലത്തുവീണു. ശബ്ദം കേട്ട് അനിതകുമാരി നടത്തം നിര്‍ത്തി തിരിഞ്ഞു നോക്കി കൈയടിച്ചു.
തെളിവെടുപ്പിനായി അനിതകുമാരിയെ ചിറക്കരയിലെ ഫാംഹൗസിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. പ്രതികളായ ചാത്തന്നൂര്‍ മാമ്ബള്ളികുന്നം കവിതരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതകുമാരി (39), മകള്‍ പി അനുപമ (21) എന്നിവര്‍ക്കൊപ്പമാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിനായി ഫാംഹൗസിലെത്തിയത്. അനിതകുമാരിയെ മാത്രമാണ് പോലീസ് വാഹനത്തില്‍ നിന്ന് തെളിവെടുപ്പിനായി പുറത്തിറക്കിയത്.
ഷാള്‍ കൊണ്ട് മുഖം മറച്ചാണ് അനിതകുമാരി വാഹനത്തില്‍ നിന്ന് ഇറങ്ങിയത്. ഫാംഹൗസില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ നോട്ട്ബുക്കുകളും ഇൻസ്ട്രുമെന്റ് ബോക്സും കണ്ടെടുത്തെങ്കിലും കത്തിക്കരിഞ്ഞ നിലയില്‍. പുസ്തകത്തിലെ കൈയക്ഷരം ആറുവയസ്സുകാരിയുടേതല്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.