വിവാദങ്ങള്‍ക്കൊടുവില്‍ കൊച്ചി മെട്രോ പില്ലറുകളില്‍ ഉയര്‍ന്ന എറണാകുളം എംപി ഹൈബി ഇഡന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്ത് മെട്രോ. സിപിഎം നേതാവ് അഡ്വക്കറ്റ് കെ.എസ് അരുണ്‍ കുമാറിന്‍റെ പരാതിയിലാണ് നടപടി. മെട്രോ പില്ലറുകള്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും നേരത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിനടക്കം അനുമതി നിഷേധിച്ചതും ചൂണ്ടിക്കാട്ടിയാണ് അരുണ്‍ കെഎംആര്‍എല്ലിന് പരാതി നല്‍കിയത്.
കച്ചേരിപ്പടിയിലും ഇടപ്പള്ളിയിലുമായി നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെ മെട്രോ തൂണിലാണ് ഹൈബി ഈഡന്‍റെ പ്രചാരണ ബോർഡ് സിറ്റിംഗ് എംപി വക പ്രത്യക്ഷപ്പെട്ടത്. ‘കമിങ് സൂണ്‍ ഹൈബി, ഹൃദയത്തില്‍ ഹൈബി, നാടിന്‍റെ ഹൃദയാക്ഷരങ്ങള്‍’ എന്നിങ്ങനെ കുറിപ്പുകളോടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിന്‍റെ കെട്ടിലും മട്ടിലുമായിരുന്നു ബോർഡ് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പല്ലാതെ വേറെന്ത് കാരണമെന്ന ചോദ്യത്തിന് തന്‍റെ പുതിയ പദ്ധതിയുടെ പ്രഖ്യാപനം ആയിക്കൂടേ എന്നാണ് എം പി വക ചോദ്യം. എന്നാല്‍ രണ്ട് ദിവസം പിന്നിട്ടതോടെ ബോർഡ് അപൃത്യക്ഷമായി.കച്ചേരിപ്പടിയിലും ഇടപ്പള്ളിയില്‍ നിന്നും കൊച്ചി മെട്രോയുടെ പരസ്യ കമ്ബനി ബോർഡ് നീക്കി.
രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് മെട്രോ തൂണുകള്‍ നല്‍കരുതെന്നാണ് കെഎംആർഎല്‍ സ്വകാര്യ പരസ്യ ഏജൻസിക്ക് നല്‍കിയ നിർദ്ദേശം. ഇക്കാര്യത്തില്‍ ഏജൻസിയാണ് തീരുമാനമെടുക്കുന്നതെന്നും കൂടുതല്‍ വിശദീകരണത്തിന് ഇല്ലെന്നും മെട്രോ കന്പനി. രാഷ്ട്രീയ പ്രചാരണമല്ല ഹൈബി ഈഡന്‍റെ സുഹൃത്തുക്കള്‍ ചേർന്നാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് സ്വന്തം നിലയില്‍ പ്രചാരണ ബോർഡുകള്‍ സ്ഥാപിക്കുന്നത് നേരത്തെ കെപിസിസി കർശനമായി വിലക്കിയിരുന്നു. തൃശൂർ മണ്ഡലത്തില്‍ ടി എൻ പ്രതാപന്‍ വേണ്ടി ചുവരെഴുത്ത് തുടങ്ങിയത് പിന്നാലെയായിരുന്നു കെപിസിസി ഇടപെടല്‍.