ലോക ഫുട്ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് അഞ്ച് തവണ ബാലണ്‍ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തൻ്റെ വികാരങ്ങളില്‍ പെട്ടന്ന് കീഴ്പ്പെടുത്തുന്ന ഒരാളായിരുന്നില്ല ക്രിസ്റ്റ്യാനോ. എന്നാല്‍ സമീപ വർഷങ്ങളില്‍ കളിക്കളത്തിനകത്തെയും, പുറത്തെയും പെരുമാറ്റത്തില്‍ താരം വിമർശനം നേരിട്ടിട്ടുണ്ട്. റിയാദ് സീസണ്‍ കപ്പിന് ശേഷം വ്യാഴാഴ്ച രാത്രിയും സാമാനമായ ഒരു സംഭവത്തില്‍ ക്രിസ്റ്റ്യാനോ വിമർശിക്കപ്പെട്ടു.
റിയാദ് സീസണ്‍ കപ്പ് ഫൈനലില്‍ അല്‍ നാസറിന് വേണ്ടി കളിച്ച റൊണാള്‍ഡോയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 2-0 ഗോള്‍ നിലയിലാണ് അല്‍-ഹിലാൻ മത്സരത്തില്‍ വിജയിച്ചത്. മത്സരത്തിനുശേഷം, റൊണാള്‍ഡോ ഗ്രൗണ്ട് ടണലിലേക്ക് തിരികെ നടക്കുന്നതിനിടെ, ഒരു ആരാധകൻ അല്‍-ഹിലാല്‍ ജേഴ്സി താരത്തിന് മുന്നിലേക്ക് വലിച്ചെറിയുന്നുണ്ട്. തുടർന്ന് മറ്റൊരു ജഴ്സിയും താരത്തിന്റെ തലയ്ക്ക് സമീപമായി വന്നുവീഴുന്നുണ്ട്.
ഈ ജേഴ്സി എടുത്ത ശേഷം, ആരാധകനോട് അശ്ലീല ആംഗ്യത്തോടെ മറുപടി നല്‍കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2022/23 സീസണ്‍ മധ്യത്തിലാണ് റൊണാള്‍ഡോ സൗദി അറേബ്യൻ ക്ലബ്ബില്‍ എത്തിയത്.16 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളും താരം നേടിയിരുന്നു. ഈ സീസണില്‍, 30 ഗോളുകളും 11 അസിസ്റ്റുകളുമാണ് ക്രിസ്റ്റ്യാനോ ക്ലബ്ബിനായി നേടിയത്. 19 മത്സരങ്ങള്‍ കളിച്ച് പോയിൻ്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നാസർ. അല്‍-ഹിലാലിന് ഏഴ് പോയിൻ്റ് പിന്നിലാണ് അല്‍ നാസർ.