ശരദ് പവാറിന് വൻ തിരിച്ചടി. അനന്തരവനും ഏക്നാഥ് ഷിന്ദേ സർക്കാരിലെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ നേതൃത്വം നല്‍കുന്ന എൻ.സി.പിയാണ് യഥാർഥ എൻ.സി.പിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 2023 ജൂലായിലാണ് ശരദ് പവാറിനോടു കലഹിച്ച് അജിത് ഒരുകൂട്ടം എം.എല്‍.എമാരുമായി ഷിന്ദേ സർക്കാരിന്റെ ഭാഗമാകുന്നത്.
‘ലെജിസ്ലേറ്റീവ് മജോരിറ്റി’ കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അജിത് പവാർ പക്ഷമാണ് യഥാർഥ എൻ.സി.പി. എന്ന നിഗമനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ എത്തിച്ചേർന്നത്. സഭയിലെ 81 എൻ.സി.പി. എം.എല്‍.എമാരില്‍ 51 പേരുടെയും പിന്തുണ അജിത്തിനായിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തോടെ എൻ.സി.പിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും ഇനി അജിത് പവാർ പക്ഷത്തിന് ഉപയോഗിക്കാം.
ഉടൻ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി, തന്റെ പക്ഷത്തിന് പേരും ചിഹ്നവും തീരുമാനിച്ച് അറിയിക്കാൻ ശരദ് പവാറിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശവും നല്‍കിയിട്ടുണ്ട്. നാളെ (ബുധനാഴ്ച) വൈകിട്ട് മൂന്നു മണിയ്ക്കുള്ളില്‍ ഇതു രണ്ടും കമ്മിഷനെ അറിയിക്കാനാണ് നിർദേശം.