മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ നീളുന്ന മാസപ്പടി വിവാദത്തില്‍ അന്വേഷണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. കൊച്ചിയിലെ CMRL കമ്ബനിയുടെ കോർപ്പറേറ്റ് ഓഫീസിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം പരിശോധന ആരംഭിച്ചത്. ആലുവ കോർപറേറ്റ് ഓഫീസിലാണ് ഡെപ്യൂട്ടി ഡയറക്ടർ അരുണ്‍ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന.
നിർണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. ഡയറിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. നല്‍കാത്ത സേവനത്തിന് കോടികളാണ് മുഖ്യമന്ത്രിയുടെ മകള്‍ പ്രതിഫലം കൈപ്പറ്റിയത്. എന്തൊക്കെ സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കാൻ ഇതുവരെയും വീണയ്‌ക്കും സംഘത്തിനുമായിട്ടില്ല. അന്വേഷണത്തെ രാഷ്‌ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം.
ആദായനികുതി ഇന്ററിം സെറ്റില്‍മെൻറ് ബോർഡ് ഉത്തരവ് വന്നപ്പോള്‍ രണ്ട് കമ്ബനികള്‍ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കുള്ള സിപിഎം പിന്തുണ. കരാറില്‍ ആർ.ഒ.സി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്‌എഫ്‌ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കാനാണ് പാർട്ടി മെനക്കെട്ടത്. വിഷയത്തിൽ പാർട്ടിക്ക് പലതവണ ഔദ്യോഗിക പത്രക്കുറിപ്പ് പോലും പുറത്തിറക്കേണ്ടി വന്നു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനും സർക്കാർ തടയിട്ടിരുന്നു.