ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക്. ഫെബ്രുവരി 29 മുതല്‍ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വാലറ്റുകള്‍ ടോപ്‌അപ് ചെയ്യുകയോ പാടില്ലെന്നും ആർ.ബി.ഐ നിർദേശത്തില്‍ പറയുന്നു.
റിസർവ് ബാങ്കിന്‍റെ ചട്ടങ്ങളില്‍ തുടർച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്നും ഇതുമൂലമുള്ള ആശങ്കകളുണ്ടെന്നുമുള്ള എക്സ്റ്റേണല്‍ ഓഡിറ്റ് റിപ്പോർട്ടിന്‍റെ തുടർച്ചയായാണ് നടപടി. അതേസമയം, പേടിഎം സേവിങ്സ് അക്കൗണ്ട്, കറന്‍റ് അക്കൗണ്ട്, ഫാസ്ടാഗ്സ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡ് തുടങ്ങിയവയില്‍ നിന്ന് പണം പിൻവലിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിയന്ത്രണമില്ലെന്ന് ആർ.ബി.ഐ വ്യക്തമാക്കി.
അതേസമയം കേരളത്തിൽ അടക്കമുള്ള ഉപഭോക്താക്കൾക്ക് കനത്ത ആശങ്കയാണ് വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. രാജ്യമെമ്പാടും പതിനായിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾ എടിഎമ്മിലൂടെയാണ് ഡിജിറ്റൽ പണം സ്വീകരിക്കുന്നത്. ലക്ഷക്കണക്കിന് വ്യക്തിഗത ഉപഭോക്താക്കളും സ്ഥാപനത്തിനുണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ള നിക്ഷേപങ്ങൾ ചെലവഴിച്ചോ, മറ്റു വാലറ്റുകളിലേക്കോ ബാങ്ക് അക്കൗണ്ടുകളിലേക്കോ വക മാറ്റുകയോ ആണ് ഉപഭോക്താക്കൾക്ക് ചെയ്യാൻ കഴിയുന്നത്.