സംഘർഷഭരിതമായി മാലദ്വീപ് രാഷ്‌ട്രീയം. മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയില്‍ പാർലമെൻ്റിന്റെ അംഗീകാരത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെ മാലദ്വീപ് പാർലമെൻ്റില്‍ തമ്മിലടി. മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്ന വോട്ടടുപ്പിനിടെയാണ് സംഘർഷം. ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.
പാർലമെൻ്റില്‍ ഗണ്യമായ ഭൂരിപക്ഷമുള്ള മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും (എംഡിപി) ഡെമോക്രാറ്റുകളും പ്രത്യേക കാബിനറ്റ് അംഗങ്ങള്‍ക്കുള്ള അംഗീകാരം തടയാൻ കൂട്ടായി തീരുമാനിച്ചു. എന്നാല്‍ പ്രതിപക്ഷ എംപിമാർ പാർലമെന്റില്‍ പ്രവേശിക്കുന്നത് ഭരണകക്ഷി എംപിമാർ തടയുകയായിരുന്നു. സ്പീക്കറുടെ ചേംബറില്‍ കയറി വോട്ടിംഗ് കാർഡുകളും ഭരണകക്ഷി എംപിമാർ എടുത്തുകൊണ്ട് പോയി. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.
ഭരണകക്ഷി എംപിമാരുടെ ധിക്കാരത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കാൻ വേണ്ടി സ്പീക്കറുടെ അരികിലെത്തി പ്രതിപക്ഷ എംപിമാർ സംഗീതോപകരണങ്ങള്‍ വായിച്ചു. ശബ്ദം സഹിക്കാതെ വന്നതോടെ മാലിദ്വീപ് പാർലമെൻ്റ് സ്പീക്കർ ചെവി പൊത്തിപ്പിടിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. അറ്റോർണി ജനറല്‍ അഹമ്മദ് ഉഷാം, ഭവന, ഭൂമി, നഗര വികസന മന്ത്രി ഡോ. അലി ഹൈദർ, ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് ഷഹീം അലി സഈദ്, സാമ്ബത്തിക വികസന മന്ത്രി മുഹമ്മദ് സഈദ് എന്നിവർക്കാണ് അംഗീകാരം നല്‍കാത്തത്.