കെപിസിസി രാഷ്ട്രീയകാര്യസമിതി പുന:സംഘടിപ്പിച്ചു. പതിനൊന്ന് പേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് പുന:സംഘടന നടത്തിയത്. വനിതാ പ്രാതിനിധ്യവും ഒന്നില്‍ നിന്നും മൂന്നായി ഉയര്‍ത്തി. എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. ചെറിയാന്‍ ഫിലിപ്പ് ഉള്‍പ്പടെ 19 പേരാണ് പുതുമുഖങ്ങള്‍.
ബിന്ദു കൃഷ്ണ, പത്മജാ വേണുഗോപാല്‍, പി.കെ.ജയലക്ഷ്മി എന്നിവരാണ് പുതുതായി വന്നത്. മുന്‍പ് വനിതാ പ്രാതിനിധ്യം ഷാനിമോള്‍ ഉസ്മാനില്‍ മാത്രം ഒതുങ്ങിയിരുന്നു. ശശി തരൂര്‍, എം.കെ.രാഘവൻ, ചെറിയാൻ ഫിലിപ്പ്, സണ്ണി ജോസഫ്, റോജി എം.ജോണ്‍, ഹൈബി ഈഡൻ, വി.എസ്.ശിവകുമാര്‍, ഷാഫി പറമ്ബില്‍ തുടങ്ങിയവര്‍ സമിതിയിലുണ്ട്.
ജനങ്ങൾ പതിറ്റാണ്ടുകളായി തിരസ്കരിക്കുന്നവർക്കും പാർട്ടിയിൽ ഉന്നത പദവി:
നിരവധി പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും പാർട്ടിയിലെ ജനപിന്തുണയുള്ള മുതിർന്ന നേതാക്കളെയും എല്ലാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും കോൺഗ്രസിൽ പതിവുള്ളതുപോലെ ഗ്രൂപ്പ് പരിഗണനയുടെ പേരിൽ ജനപിന്തുണയോ സ്വീകാര്യതയോ ഇല്ലാത്ത ഗ്രൂപ്പ് മാനേജർമാരും കയറിപ്പറ്റിയിട്ടും ഉണ്ട്. മൂവാറ്റുപുഴ പോലെയുള്ള സുരക്ഷിത മണ്ഡലം പാർട്ടിക്ക് കൈമോശം വരുത്തുകയും തുടർച്ചയായി നാല് തവണ അവസരം ലഭിച്ചപ്പോൾ മൂന്നുതവണയും തോറ്റു കഴിവ് തെളിയിക്കുകയും ചെയ്ത ജോസഫ് വാഴയ്ക്കൽ സമിതിയിൽ ഇടം നേടിയും, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ബിജെപിക്ക് പിന്നിൽ മൂന്നാം സ്ഥാനത്ത് യുഡിഎഫിനെ എത്തിച്ച ശൂരനാട് രാജശേഖരൻ രാഷ്ട്രീയകാര്യ സമിതിയും കേറി പറ്റിയത് എല്ലാം ഗ്രൂപ്പ് മാനദണ്ഡം മാത്രം അടിസ്ഥാനമാക്കിയാണ്.
വനിതാ പ്രതിനിധികളായി പാർലമെന്റിലേക്കും അസംബ്ലിയിലേക്കും മത്സരിച്ചു തോറ്റ പത്മജ വേണുഗോപാലും, വനിതാ ഡിസിസി പ്രസിഡണ്ടായി കൊല്ലത്ത് പാർട്ടിയുടെ ദുർഗതിയെ അധോഗതിയിൽ ആക്കിയ ബിന്ദു കൃഷ്ണയും ഇടം നേടിയതും ഇത്തരം ചില പരിഗണനകൾ കൊണ്ട് മാത്രമാണ്. സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന്റെ നിശിത വിമർശകരായ വി എം സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനും, പിജെ കുര്യനും എല്ലാം അകാല വാർദ്ധക്യത്തിലേക്ക് കടക്കുമ്പോഴും പാർട്ടിയെ ഉള്ളിൽ നിന്ന് കുത്തുവാനുള്ള അവസരം ഒരുക്കി അംഗത്വം നേടിയെടുത്തിട്ടുണ്ട്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍: കെ.സുധാകരൻ, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വിഎം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസ്സന്‍, കൊടിക്കുന്നല്‍ സുരേഷ്, പ്രഫ. പിജെ കുര്യന്‍, ശശി തരൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ബെന്നി ബെഹ്നാന്‍, അടൂര്‍ പ്രകാശ്, എം.കെ. രാഘവന്‍, ടിഎന്‍ പ്രതാപൻ, ആന്‍റോ ആൻറണി, ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു, ടി. സിദീഖ്, എപി അനില്‍കുമാര്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, എന്‍. സുബ്രഹ്മണ്യന്‍, അജയ് തറയില്‍, വിഎസ് ശിവകുമാര്‍, ജോസഫ് വാഴക്കൻ, പത്മജ വേണുഗോപാല്‍, ചെറിയാന്‍ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്ബില്‍, ഡോ. ശൂരനാട് രാജശേഖരൻ, പികെ ജയലക്ഷ്മി, ജോണ്‍സണ്‍ എബ്രഹാം.