മുൻ മോഡല്‍ ദിവ്യ പഹൂജ (27) ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ ഉടമയായ അഭിജീത് സിംഗാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്. മൃതദേഹം മുറിയില്‍ നിന്ന് ഒഴിവാക്കാൻ അഭിജീത് 10 ലക്ഷം സഹായികള്‍ക്ക് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൃതദേഹം വലിച്ചിഴച്ച് ബിഎംഡബ്ല്യു കാറില്‍ കയറ്റി കൊണ്ടുപോയി ഉപേക്ഷിച്ചത്. പൊലീസിന് ഇതുവരെ പ്രതികളെയും മൃതദേഹവും കണ്ടെത്താനായില്ല.
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. അഭിജിത്തും യുവതിയും മറ്റൊരാളും ജനുവരി 2 ന് ഹോട്ടല്‍ റിസപ്ഷനില്‍ എത്തി 111-ാം നമ്ബര്‍ മുറിയിലേക്ക് പോയി. പിന്നീട് അന്നുരാത്രി തന്നെ അഭിജിത്തും മറ്റുള്ളവരും ചേര്‍ന്ന് ദിവ്യയുടെ മൃതദേഹം ഷീറ്റില്‍ പൊതിഞ്ഞ് വലിച്ചുകൊണ്ടുപോകുന്നതും സിസിടിവിയില്‍ കാണാമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഗുരുഗ്രാം പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവ്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
2016 ല്‍ മുംബൈയില്‍ നടന്ന വിവാദ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് സന്ദീപ് ഗഡോലിയുടെ കാമുകിയായിരുന്നു ദിവ്യ. പൊലീസിന് ദിവ്യയാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ദിവ്യക്കെതിരെയും കേസെടുത്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബോംബെ ഹൈക്കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചിരുന്നു.2016 ഫെബ്രുവരി ആറിന് മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ ഗഡോലിയെ കൊലപ്പെടുത്തിയതിന് ദിവ്യ, അവരുടെ അമ്മ, അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.