ഭാര്യയോട് ലൈംഗികത വൈകൃതം കാണിക്കുന്നത് ക്രൂരതയാണെന്നും അത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്നും ഹൈക്കോടതി. ജസ്റ്റിസുമാരായ അമിത് റാവലും സിഎസ് സുധയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.രണ്ട് മുതിര്‍ന്നവര്‍ അവരുടെ കിടപ്പുമുറിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍, എങ്ങനെ എന്നത് അവരുടെ തിരഞ്ഞെടുപ്പാണ്. എന്നാല്‍ പങ്കാളികളില്‍ ഒരാള്‍ മറ്റേയാളുടെ പ്രവൃത്തിയെ എതിര്‍ക്കുന്നുവെങ്കില്‍ അത് ശാരീരികവും മാനസികവുമായ ക്രൂരതയായി മാത്രമേ കാണാനാകുവെന്ന് കോടതി വ്യക്തമാക്കി.
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്ബോള്‍, അത് വിവാഹമോചനം അനുവദിക്കാൻ മതിയായ കാരണമാണ്. ഒരാളുടെ പെരുമാറ്റവും സ്വഭാവവും ദുരിതവും വേദനയും ഉണ്ടാക്കുന്നുവെങ്കില്‍ അത് ഇണയോടുള്ള ക്രൂരതയാണ്. ഭാര്യയെ അവളുടെ ഇഷ്ടത്തിനും സമ്മതത്തിനും വിരുദ്ധമായി ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയയാക്കുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയുടെ പരിധിയില്‍ വരും- കോടതി ചൂണ്ടിക്കാട്ടി.
വിവാഹമോചനം നല്‍കണമെന്ന ആവശ്യം നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശിനിയായ സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 2009-ലാണ് പരാതിക്കാരി വിവാഹിതയായത്. 17 ദിവസത്തിനു ശേഷം ഭര്‍ത്താവ് ജോലിക്കായി വിദേശത്തേക്ക് പോയി. ഈ 17 ദിവസത്തിനിടെ ഭര്‍ത്താവ് തന്നെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കിയെന്നും അശ്ലീല സിനിമകളിലെ രംഗങ്ങള്‍ അനുകരിക്കാൻ നിര്‍ബന്ധിച്ചെന്നും എതിര്‍ത്തപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.
ആ ബന്ധത്തില്‍ താല്‍പര്യമില്ലാത്തതിനാല്‍ വിവാഹമോചനത്തിനായി എറണാകുളം കുടുംബ കോടതിയെ സമീപിച്ചെങ്കിലും വിവാഹമോചനം അനുവദിച്ചില്ല. വിവാഹമോചനം തേടാൻ വേണ്ടി മാത്രമാണ് ആരോപണമെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയുടെ ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയ കോടതി വിവാഹമോചനം അനുവദിച്ച് ഉത്തരവായി.