നടൻ ആന്റണി വര്‍ഗീസിനെതിരെ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് സംവിധായകൻ ജൂഡ് ആന്റണി. ആന്റണി വര്‍ഗീസിനെതിരെ സംസാരിച്ചത് അദ്ദേഹം പ്രൊഫഷണലിസമില്ലായ്മ കാണിച്ചത് കൊണ്ട് തന്നെയാണെന്ന് ജൂഡ് ആന്റണി വ്യക്തമാക്കി. മനോരമ ന്യൂസിലാണ് പ്രതികരണം. ആന്റണി വര്‍ഗീസ് നിര്‍മാതാവില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയ ശേഷം പിന്മാറിയെന്നും പണം തിരിച്ച് കൊടുക്കാൻ മടി കാണിച്ചെന്നുമായിരുന്നു ജൂഡ് ആന്റണിയുടെ ആരോപണം.
പരാമര്‍ശത്തില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചതിനെക്കുറിച്ചാണ് ജൂഡ് ആന്റണിയിപ്പോള്‍ സംസാരിച്ചത്. ‘ഞാനുപയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ വിഷമിച്ചു എന്നല്ലാതെ ഞാൻ പറഞ്ഞ വാക്കുകളില്‍ സത്യം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്ബ് പിന്മാറി, നിര്‍മാതാവും ടെക്നീഷ്യൻമാരും വഴിയാധാരമായി, നിര്‍മാതാവ് വീട്ടില്‍ കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു’
‘അന്ന് ഞാനത് പുറത്ത് പറഞ്ഞാല്‍ ആ സംവിധായകന്റെ ഭാവി ഇല്ലാതാകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആകുന്നോ അന്ന് ഞാനത് പറയുമെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു,’ ജൂഡ് ആന്റണി വ്യക്തമാക്കി. ആന്റണി വര്‍ഗീസിന്റെ സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാനായിരുന്നെങ്കില്‍ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ദുല്‍ഖര്‍ ഇങ്ങനെ ചെയ്യില്ലെന്നും ജൂഡ് മറുപടി നല്‍കി.
അടുത്തിടെ റിലീസ് ചെയ്ത ഫാലിമി എന്ന സിനിമയില്‍ നിന്നാണ് ആന്റണി വര്‍ഗീസ് പിന്മാറിയതെന്നും തിരക്കഥ ഇഷ്ടപ്പെടാത്തതാണ് കാരണമെന്നും ജൂഡ് ആന്റണി തുറന്ന് പറഞ്ഞു.വക്കീല്‍ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തത്. ഞാൻ പ്രൊഡ്യൂസ് ചെയ്യാൻ വെച്ചിരുന്ന സിനിമയാണത്. പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന്. വക്കീല്‍ നോട്ടീസ് വരുമ്ബോള്‍ തിരിച്ച് കൊടുക്കുന്നതില്‍ ഒരു ന്യായവും കാണുന്നില്ലെന്നും ഈ വിഷയത്തിലേക്ക് കൂടുതല്‍ കടന്നാല്‍ ആന്റണി വര്‍ഗീസ് മോശക്കാരനാകുമെന്നും ജൂഡ് ആന്റണി വ്യക്തമാക്കി.