ജനിച്ച മണ്ണും വിട്ട് വിദേശ രാജ്യങ്ങളിലെ സ്വര്‍ഗ ജീവിതവും സ്വപ്നം കണ്ട് പറക്കുന്നവരുടെ എണ്ണം ഇന്ന് കുതിച്ചുയരുകയാണ്. നിയമത്തിന്റെ പിന്തുണയോടെയും അല്ലാതെയും യാത്ര ചെയ്യുന്നവര്‍ ഏറെയാണ്. അങ്ങനെയൊരു യാത്രയുടെ കഥ പറയുന്ന ഷാരൂഖ് ഖാന്റെ ബോളിവുഡ് ചിത്രം ‘ഡങ്കി’ ഡിസംബര്‍ 21ന് ആണ് തീയേറ്ററില്‍ എത്തിയത്.നിയമവിരുദ്ധമായി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഡോങ്കി റൂട്ടിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. യുകെ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്ക് കടക്കാൻ ആളുകള്‍ തിരഞ്ഞെടുക്കുന്ന ഈ ഡോങ്കി റൂട്ട് ഏറെ സാഹസം നിറഞ്ഞതാണ്. സിനിമയില്‍ പറയുന്ന ഡോങ്കി റൂട്ടിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ യുവാക്കളാണ് വിദേശത്തേക്ക് കടക്കാൻ ഡങ്കി റൂട്ട് കൂടുതലായും തിരഞ്ഞെടുക്കുന്നത്. പുഴകള്‍ നീന്തിക്കടന്നും കാടുകള്‍ താണ്ടിയും ജീവൻ പണയം വച്ച് വേണം ഡങ്കി റൂട്ടിലൂടെ യാത്ര ചെയ്യാൻ. ചിലപ്പോള്‍ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരും. ചിലപ്പോള്‍ വഴിയില്‍ തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാൻ കഴിയാതെ വീണുപോകുന്നവരും കൂടുതലാണ്. ദുൽഖർ സൽമാൻ നായകനായ മലയാള ചലച്ചിത്രം സി ഐയിലും ഈ റൂട്ടിലൂടെയുള്ള യാത്ര പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും സാഹസികമായ ഇമിഗ്രേഷൻ റൂട്ട് എന്ന് വിളിക്കുന്ന ഡോങ്കി റൂട്ടിലൂടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയത്. യുഎസ് കസ്റ്റംസ് ആൻഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 2022 ഒക്ടോബര്‍ മുതല്‍ 2023 സെപ്തംബര്‍ വരെ ഇന്ത്യയില്‍ നിന്ന് 42,000 കുടിയേറ്റക്കാര്‍ അനധികൃതമായി തെക്കൻ അതിര്‍ത്തിയിലൂടെ കടന്നിട്ടുണ്ട്.
അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ച 97,000 പേരെയാണ് യുഎസ് അറസ്റ്റ് ചെയ്തത്. ഹരിയാനയില്‍ നിന്നുള്ളവര്‍ കൂടുതലായും യുഎസ് തിരഞ്ഞെടുക്കുമ്ബോള്‍, പഞ്ചാബില്‍ നിന്നുള്ളവര്‍ കാനഡയാണ് ലക്ഷ്യം വയ്ക്കുന്നത്. വലിയ സാമ്ബത്തിക ചെലവ് വേണ്ട ഒരു യാത്ര കൂടിയാണ് ഡോങ്കി റൂട്ടിലേത്. യുഎസിലേക്കുള്ള യാത്രയ്ക്ക് 15 മുതല്‍ 40 ലക്ഷം രൂപ വരെ ഒരാളില്‍ നിന്നും ചെലവാകും. 70 ലക്ഷം വരെ ചെലവാക്കി ഇതുവഴി അനധികൃതമായി യുഎസില്‍ എത്തിയവരുമുണ്ട്. പണത്തിന്റെ തോത് കൂടുന്നതോടെ യാത്രയുടെ ബുദ്ധിമുട്ടും കുറയും.
ആദ്യഘട്ടം: ഡോങ്കി റൂട്ട് തിരഞ്ഞെടുക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോര്‍, ബൊളിവിയ, ഗുയാന, ബ്രസീല്‍, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് വിമാനം കയറുക എന്നതാണ്. യാത്രയ്ക്കായി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണം മറ്റൊന്നുമല്ല, ഇന്ത്യക്കാര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് എത്താനുള്ള നടപടിക്രമങ്ങള്‍ വളരെ എളുപ്പമാണ്. ഓണ്‍ അറൈവല്‍ വിസ മാത്രമല്ല, പ്രി വിസ അറൈവല്‍ ആവശ്യമുള്ള ഇന്ത്യൻ ടൂറിസ്റ്റുകള്‍ക്ക് എളുപ്പത്തില്‍ വിസ ലഭിക്കുമെന്നതും ഒരു കാരണമാണ്.
സാഹസം നിറഞ്ഞ പനാമ കാടുകളിലെ യാത്ര: കൊളംബിയയില്‍ എത്തിയ കുടിയേറ്റക്കാര്‍ ആദ്യം ചെയ്യേണ്ടത് സാഹസം നിറഞ്ഞ പനാമ കാടുകള്‍ കടക്കുക എന്നതാണ്. ദാഹിച്ചാല്‍ കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കാത്ത കാട്. വന്യ മൃഗങ്ങളുടെ ആക്രമണം, കൊള്ളയടിക്കാൻ എന്തിനും തയ്യാറാകുന്ന ക്രിമിനല്‍ സംഘം. ഈ റൂട്ടില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ പീഡനം ഭയന്ന് ഗര്‍ഭനിരോധന ഉറകള്‍ പോലും കയ്യില്‍ കരുതും. ഒട്ടേറെ സ്ത്രീകള്‍ ഇവിടെ വച്ച് ക്രൂര ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. പലരും അക്കാര്യം പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്.
പനാമയും കടന്ന് മെക്സിക്കോയിലേക്ക്: പനാമ കാടുകള്‍ കടന്ന് യാത്ര മെക്സിക്കോയില്‍ പ്രവേശിക്കും. യുഎസ് അതിര്‍ത്തിയിലേക്ക് കടക്കാൻ മിക്ക കുടിയേറ്റക്കാരും തിരഞ്ഞെടുക്കുന്ന രാജ്യമാണ് മെക്സിക്കോ. ഈ യാത്രയിലെ ഏറ്റവും നിര്‍ണായകമായ സ്ഥലമാണ് മെക്സിക്കോ. മെക്സിക്കോയും യുഎസും തമ്മില്‍ 3140 കിലോ മീറ്റര്‍ ദൂരത്തിലാണ് അതിര്‍ത്തി പങ്കിടുന്നത്. കൂടുതല്‍ പേരും യുഎസിലേക്ക് കടക്കാൻ മെക്സിക്കോ തിരഞ്ഞെടുക്കുന്നതിന്റെ കാരണം ഇതുതന്നെ. റിയോ ഗ്രാൻഡ് നദിയാണ് ഇവരില്‍ കൂടുതല്‍ പേരും അതിര്‍ത്തി കടക്കാൻ ആശ്രയിക്കുന്നത്. ഇങ്ങനെ അതിര്‍ത്തിയിലേക്ക് എത്തുന്നവര്‍ യുഎസ് അതിര്‍ത്തി സുരക്ഷ സേനയുടെ കസ്റ്റഡിയില്‍ അകപ്പെടുന്നു എന്നത് മറ്റൊരു വസ്തുത.
യൂറോപ്പിലേക്കും ഡോങ്കി റൂട്ട്: യൂറോപ്പ്യൻ രാജ്യങ്ങള്‍ സ്വപ്നം കാണുന്ന ഇന്ത്യക്കാരും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെയാണ് ഏറെ ആശ്രയിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്താൻ ഏറ്റവും എളുപ്പ വഴി കൂടിയാണ് മെക്സിക്കോ. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള ഈ യാത്ര ഏറെ സാഹസം നിറഞ്ഞതാണ്.ഒരുകാലത്ത് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഡോങ്കി യാത്ര ഇപ്പോള്‍ ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും സര്‍വ്വസാധാരണമാണ്. അടുത്തിടെ കൊല്ലപ്പെട്ട കര്‍ണിസേന തലവൻ സുഖ്‌ദേവ് സിംഗിന്റെ കൊലയാളി രോഹിത് ഗോദ്ര ഡോങ്കി റൂട്ട് വഴി യുഎസിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു.