എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് നഗരത്തില്‍. മിഠായിത്തെരുവിലും മാനാഞ്ചിറയിലും ഇറങ്ങിയ ഗവര്‍ണര്‍ ഹല്‍വാ കടയിലും സന്ദര്‍ശനം നടത്തി. കുട്ടികളുടെ കൂടെ ഫോട്ടോയെടുത്ത ഗവര്‍ണര്‍ ജനങ്ങളുമായി സംവദിച്ചു. കുട്ടികള്‍ക്കു കൈ കൊടുത്ത ഗവര്‍ണര്‍ അവരെ വാരിയെടുക്കുകയും ചെയ്തു.
ഗവർണർ മിട്ടായിത്തെരുവിലിറങ്ങിയത് ജനങ്ങൾക്കും വലിയ ആവേശമായി മാറി. ആരവങ്ങളുമായി ആൾക്കൂട്ടം അദ്ദേഹത്തിൻറെ പിന്നാലെ കൂടി. കനത്ത പോലീസ് സുരക്ഷയിൽ ജനങ്ങളിൽ നിന്ന് അകന്ന് യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയും, സുരക്ഷാ ഭീഷണി ഉയർത്തി ഭരണപക്ഷ വിദ്യാർഥി സംഘടന തീവ്ര നിലപാടുമായി നിലകൊള്ളുമ്പോൾ അത് കൂസാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഗവർണറും കേരളത്തിന് കൗതുക കാഴ്ചയായി മാറുകയാണ്. ഗവർണർക്ക് പൊതുസമൂഹത്തിന്റെ വ്യാപകമായ പിന്തുണ ലഭിക്കുന്നുണ്ട് എന്നതും വ്യക്തമാണ്.
താന്‍ നഗരത്തിലിറങ്ങുമെന്നും തനിക്ക് സുരക്ഷ വേണ്ടെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. ”കേരളത്തിലുള്ളത് മികച്ച പൊലീസാണ്. എന്നാല്‍ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. എനിക്ക് പൊലീസ് സുരക്ഷ ആവശ്യമില്ല. കേരളത്തിലെ ജനങ്ങള്‍ എന്നെ സ്നേഹിക്കുന്നു, ഞാൻ തിരിച്ചും” എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.നഗരത്തില്‍ വൻ പൊലീസ് സന്നാഹമാണുള്ളത്