കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തനിക്കെതിരെ പോസ്റ്റര്‍ സ്ഥാപിച്ചത് പൊലീസ് ആണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. അപകീര്‍ത്തികരമായ പോസ്റ്റര്‍ സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്. ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രിയുടേത് ബോധപൂര്‍വമായ നീക്കമാണെന്നും രാജ്ഭവൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തനിക്കെതിരായി എസ്‌എഫ്‌ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകള്‍ നീക്കം ചെയ്യണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു.
സര്‍വ്വകലാശാലയില്‍ എത്തിയപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ ഫോണില്‍ വിളിച്ചാണ് ബാനറുകള്‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, ക്യാമ്ബസില്‍ ഗവര്‍ണര്‍ക്കെതിരെ കെട്ടിയ ബാനറുകള്‍ നീക്കം ചെയ്യില്ലെന്നായിരുന്നു പൊലീസ് നിലപാട്. നീക്കം ചെയ്യേണ്ടത് സര്‍വ്വകലാശാല അധികൃതരെന്നാണ് പൊലീസ് നിലപാടെടുത്തത്. നീക്കം ചെയ്യാൻ ക്യാമ്ബസ് സെക്യൂരിറ്റി ഓഫീസര്‍ക്കും നിര്‍ദ്ദേശം കിട്ടിയിരുന്നില്ല.വൈകുന്നേരം ഗവര്‍ണര്‍ നേരിട്ടെത്തി പൊലീസുകാരോട് ക്ഷുഭിതമാകുകയും ബാനറുകള്‍ അഴിപ്പിക്കുകയും ചെയ്തു. മലപ്പുറം എസ്പി അടക്കമുള്ളവരോട് ക്ഷുഭിതനായ ഗവര്‍ണര്‍ നിര്‍ബന്ധപൂര്‍വ്വം ബാനറുകള്‍ അഴിപ്പിക്കുകയായിരുന്നു.
‘ഗോ ബാക്ക് ഗവര്‍ണര്‍’ അടക്കമുള്ള ബാനറുകളാണ് പൊലീസിനെക്കൊണ്ട് ഗവര്‍ണര്‍ അഴിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കില്‍ നിങ്ങളിങ്ങനെയാണോ എന്നാണ് ഗവര്‍ണര്‍ പൊലീസിനോട് ചോദിച്ചത്.ഗവര്‍ണര്‍ വൈസ് ചാൻസിലറോടും കയര്‍ത്തു സംസാരിച്ചു. ഗവര്‍ണര്‍ ഗസ്റ്റ് ഹൗസിലേക്ക് വൈസ് ചാൻസിലര്‍ കെഎം ജയരാജിനെ വിളിച്ചുവരുത്തുകയായിരുന്നു. വൈസ് ചാൻസിലര്‍ എത്തിയ ശേഷമാണ് ഗവര്‍ണര്‍ അകത്തേക്ക് കയറിയത്. നിങ്ങളുടെ സുരക്ഷ എനിക്ക് വേണ്ടന്ന് പൊലീസിനോട് കയര്‍ത്ത് പറഞ്ഞാണ് ഗവര്‍ണര്‍ മടങ്ങിയത്. ഇതിനു പിന്നാലെയാണ് രാജ്ഭവൻ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.