കോഴിക്കോട്: കേരള അബ്കാരിച്ചട്ടം പ്രകാരം മദ്യത്തിനും സിഗററ്റിനും പരസ്യം ചെയ്യാൻ പാടില്ല. സിനിമയിലോ മറ്റോ കാണിക്കേണ്ടി വന്നാല്‍ ആരോഗ്യത്തിന് ഹാനികരം എന്ന് മുന്നറിയിപ്പ് കൊടുക്കുകയും വേണം. സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പിലിരുന്ന് കള്ളു കുടിച്ചതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലിട്ട പെണ്‍കുട്ടിക്കെതിരെ തൃശൂരില്‍ എക്സൈസ് കേസെടുത്തത് ഈ വര്‍ഷമാദ്യമാണ്.മുന്നറിയിപ്പില്ലാതെ പുകവലിച്ചാല്‍ സിനിമയിലായാലും സിനിമാ പോസ്റ്ററിലായാലും കേസെടുക്കും, താരങ്ങള്‍ ജാമ്യത്തിനായി നെട്ടോട്ടമോടും.
എന്നാല്‍ വൻ വ്യവസായിയായ ബോബി ചെമ്മണ്ണൂരിന് ഈ നിയമങ്ങളൊന്നും ബാധകമല്ല. കൊച്ചിയില്‍ അദ്ദേഹം പുതുതായി തുടങ്ങിയ കള്ളുഷാപ്പിൻ്റെ പരസ്യം മൂന്നുമാസമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടിയിട്ടും മേല്‍പറഞ്ഞ നിയമങ്ങളൊക്കെ നടപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരാരും കണ്ടിട്ടില്ല. രേഖാമൂലം പരാതി നല്‍കിയിട്ടും പോരാ, വിശദമായി വിഷയം പഠിക്കുകയും നിയമവശങ്ങള്‍ പരിശോധിക്കുകയുമാണ് കോഴിക്കോട് സിറ്റി പോലീസ്. അതുകൊണ്ട് തന്നെ കേസെടുത്തിട്ടില്ല.
നീയറിഞ്ഞോ മേലെ മാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ടേ, എന്ന മോഹന്‍ലാല്‍ ഗാനത്തിന്റെ അകമ്ബടിയില്‍ ബോബി ചെമ്മണ്ണൂര്‍ പാടി അഭിനയിക്കുകയാണ് പരസ്യത്തില്‍. ചെത്തുകാരൻ്റെ ലുക്കില്‍, കള്ളുകുടവും അരയില്‍ തൂക്കി സൈക്കിള്‍ ചവിട്ടി ഷാപ്പിലെത്തി എല്ലാവര്‍ക്കും കള്ളൊഴിച്ച് നല്‍കുന്നതായാണ് ചിത്രീകരണം. ഒപ്പം മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവും ഗുണമുള്ള പാനീയമാണ് കള്ള് എന്നെല്ലാമുള്ള മഹത്വവല്‍ക്കരണ ഡയലോഗുകളും. മറഡോണ ഹട്ട് എന്ന പേരില്‍ വൈപ്പിനില്‍ തുറന്ന സ്റ്റാര്‍ കള്ളുഷാപ്പില്‍ എല്ലാവരും ചേര്‍ന്ന് ആടിപ്പാടുന്ന വീഡിയോയും ഒപ്പമുണ്ട്.
നിയമം പഠിക്കുകയാണ് പോലീസ്: ബോബിയുടെ പേരിലുള്ള പേജിലല്ല മറ്റ് പലരുടെ പേജുകളിലൂടെയാണ് ഈ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നത്. എല്ലാത്തിലെയും നായകൻ ബോബി തന്നെ. ഇവയുടെ ലിങ്ക് സഹിതം ഈ മാസം ആറിനാണ് മുൻ പോലീസ് ഉദ്യോഗസ്ഥൻ സി.ഡി. ശ്രീനീവാസൻ കോഴിക്കോട് നടക്കാവ് സ്റ്റേഷൻ ഹൌസ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി ലഭിച്ച കാര്യം നടക്കാവ് എസ്‌ഐ എന്‍.ലീല സ്ഥിരീകരിച്ചു.വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ മേല്‍ നടപടികള്‍ സ്വീകരിക്കും’-ലീല പറയുന്നു. എന്നാല്‍ ഒരാഴ്ചക്ക് ശേഷവും നടപടി ഉണ്ടായിട്ടില്ല.