കാനഡയില്‍ പഠിക്കാൻ എത്തുന്ന വിദേശവിദ്യാര്‍ഥികള്‍ അവിടത്തെ ജീവിത ചെലവിനായി കരുതേണ്ട തുക ഇരട്ടിയാക്കി. ജനുവരി 1മുതല്‍ കാനഡയില്‍ ആദ്യ വര്‍ഷത്തെ റ്യുഷൻ, യാത്ര ചെലവ് എന്നിവയ്ക്കു പുറമെ കൈയ്യില്‍ കുറഞ്ഞത് 20,635 കനേഡിയൻ ഡോളര്‍ ($15,197.37) ഉണ്ടായിരിക്കണം എന്നു കുടിയേറ്റ കാര്യ മന്ത്രി മാര്‍ക്ക് മില്ലര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. നിലവില്‍ 10,000 കനേഡിയൻ ഡോളറാണ് വ്യവസ്ഥ.
ജനുവരി 1 മുതലുള്ള എല്ലാ സ്റ്റഡി പെര്മിറ്റ് അപേക്ഷകള്‍ക്കും പുതിയ നിരക്കു ബാധകമാണ്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിശ്ചയിച്ച പരിധി ആയിരുന്നു 10,000. ജീവിതച്ചെലവ് കൂടിയതനുസരിച്ചു അത് പുതുക്കിയിട്ടില്ല. കാനഡയില്‍ പഠിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കു ചെലവിനു കരുതിയ പണം തികയാതെ വരുന്നു എന്നു മനസിലാക്കിയതോടെയാണ് വ്യവസ്ഥ പുതുക്കാൻ തീരുമാനിച്ചതെന്നു മില്ലര്‍ പറഞ്ഞു.
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ജീവിതച്ചെലവ് പുതുക്കുന്നതനുസരിച്ചു വർഷം തോറും ഈ നിരക്കിലും മാറ്റമുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. “അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതേ സമയം അവര്‍ക്കു ആവശ്യമായ പണം കൈയ്യിലുണ്ടെന്നു ഉറപ്പാക്കാനുളള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്,” മില്ലര്‍ പറഞ്ഞു. ‘വിദേശ വിദ്യാര്‍ഥികളില്‍ നിന്നു കാനഡയ്ക്കു വര്‍ഷം തോറും കിട്ടുന്നതു 22 ബില്യണ്‍ കനേഡിയൻ ഡോളറാണ്.