ആഗ്ര: രക്തസാക്ഷിയായ ജവാന്റെ മാതാവിനൊപ്പം ബലം പ്രയോഗിച്ച് ഫോട്ടോയെടുത്ത് ഉത്തര്‍പ്രദേശ് മന്ത്രി. ജമ്മു കശ്മീരിലെ രജൗരിയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് ആഗ്ര സ്വദേശിയായ ക്യാപ്റ്റൻ ശുഭ്മാൻ ഗുപ്ത രക്തസാക്ഷിയായത്. ശുഭ്മാൻ ഗുപ്തയുടെ കുടുംബത്തിന് യു.പി സര്‍ക്കാര്‍ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഈ തുക കൈമാറുന്നതിനാണ് മന്ത്രിയായ യോഗേന്ദ്ര ഉപാധ്യായയും നേതാക്കളും എത്തിയത്. രക്തസാക്ഷിയായ ജവാന്റെ ഭൗതിക ശരീരം പോലും വീട്ടിലെത്തിക്കുന്നതിന് മുമ്ബാണ് മകന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുന്ന അമ്മക്കൊപ്പം ഫോട്ടോയെടുക്കാൻ മന്ത്രിയും പരിവാരങ്ങളും ശ്രമിച്ചത്. പൊട്ടിക്കരയുന്ന മാതാവിനെ പിടിച്ചുവലിച്ച് ഫോട്ടോയെടുക്കാനും ചെക്ക് കൈമാറാനും ശ്രമിക്കുന്ന മന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്തിനാണ് ഈ പ്രഹസനമെന്ന് ചോദിക്കുന്ന അമ്മ തനിക്ക് ഈ പണം വേണ്ടെന്നും പറയുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് മന്ത്രിയും സംഘവും ഫോട്ടോയെടുക്കുന്നത്. മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ പ്രതിപക്ഷവും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രംഗത്തെത്തി. രക്തസാക്ഷിയായ ജവാന്റെ പേരില്‍ എക്‌സിബിഷൻ നടത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനാതെ എക്‌സില്‍ കുറിച്ചു.