തന്റെ വീട്ടില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് യോഗം നടന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എൽ എ. തിരുവഞ്ചൂരിന്റെ കോട്ടയം നഗരത്തിലെ വീട്ടില്‍ തിങ്കളാഴ്ച ഗ്രൂപ്പ് യോഗം നടന്നതായി പുറത്തു വന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അത്തരം ഒരു കാര്യം നടന്നിട്ടേയില്ലെന്ന് തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്നും താൻ ഗ്രൂപ്പ് ഉണ്ടാക്കുകയോ താനായിട്ട് ഗ്രൂപ്പ് യോഗം വിളിച്ചു ചേര്‍ക്കുകയോ ഇല്ലെന്നും അക്കാര്യത്തില്‍ തന്റേത് സുനിശ്ചിത തീരുമാനമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആരോപണത്തില്‍ പറയുന്ന സമയത്ത് താനും ഭാര്യയും വീട്ടില്‍ പോലും ഇല്ലായിരുന്നെന്നും കുമാരനല്ലൂരിലെ മറ്റൊരു സ്ഥലത്തായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തനിക്കെതിരേ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഈ രീതിയിലുള്ള ആരോപണത്തിന് പിന്നില്‍ ചില തല്‍പ്പര കക്ഷികളകാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
കെപിസിസിയുടെ അച്ചടക്ക സമിതി അദ്ധ്യക്ഷനാണ് നിലവില്‍ തിരുവഞ്ചൂര്‍. നേരത്തേ എറണാകുളത്ത് ബെന്നി ബെഹന്നാന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി തിരുവഞ്ചൂര്‍ നേതൃത്വം നല്‍കുന്ന അച്ചടക്ക സമിതിക്ക് മുന്നിലുണ്ട്. ഇതിനിടയിലാണ് കോട്ടയത്തെ എ ഗ്രൂപ്പ് കേന്ദ്രങ്ങൾ ഇപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗ്രൂപ്പ് യോഗം വിളിച്ചുചേർത്തു എന്ന ആരോപണം ഉയർത്തുന്നത്.