ജോലി ചെയ്തതിന്‍റെ ശമ്ബളം ചോദിച്ച ദളിത് യുവാവിന്‍റെ വായില്‍ ചെരിപ്പ് കുത്തിക്കയറ്റിയ വനിതാ വ്യവസായി ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ കേസ്. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം.21 വയസുകാരന് നേരെയാണ് അതിക്രമമുണ്ടായത്.
റാണിബ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (ആര്‍ഐപിഎല്‍) മേധാവിയായ വിഭൂതി പട്ടേലിനും ആറ് പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ഒക്ടോബറിലാണ് നിലേഷ്, റാണിബ ഇന്‍ഡസ്ട്രീസില്‍ ടൈല്‍സ് കയറ്റുമതി വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. മാസം 12,000 രൂപയായിരുന്നു ശമ്ബളം.ഒക്ടോബര്‍ 18ന് നിലേഷിനെ വിഭൂതി പട്ടേല്‍ പിരിച്ചുവിട്ടു.
ജോലി ചെയ്ത 16 ദിവസത്തെ ശമ്ബളം ആവശ്യപ്പെട്ടപ്പോള്‍ വിഭൂതി പട്ടേല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. പിന്നീട് ഫോണ്‍ വിളിച്ചാല്‍ എടുക്കാതായി. ഇതോടെ ശമ്ബളം ചോദിക്കാന്‍ സഹോദരന്‍ മെഹുലിനും അയല്‍വാസിയായ ഭവേഷിനുമൊപ്പമാണ് നിലേഷ്, റാണിബ ഇൻഡസ്ട്രീസില്‍ എത്തിയത്. തുടര്‍ന്ന് വിഭൂതി പട്ടേലിന്‍റെ സഹോദരൻ ഓം പട്ടേല്‍ കൂട്ടാളികളുമായി സ്ഥലത്തെത്തി മൂവരെയും മര്‍ദിച്ചെന്നാണ് പരാതി.
വിഭൂതി പട്ടേലും മര്‍ദിച്ചെന്ന് നിലേഷ് പറയുന്നു. തുടര്‍ന്ന് ഓഫീസിന്‍റെ ടെറസിലേക്ക് വലിച്ചിഴച്ചു. ആറ് പേര്‍ ബെല്‍റ്റുകൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. വിഭൂതിയുടെ ചെരുപ്പ് വായില്‍ പിടിച്ച് മാപ്പ് പറയാനും ആവശ്യപ്പെട്ടെന്ന് നിലേഷ് പറഞ്ഞു. ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വീണ്ടും കണ്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പണം തട്ടാനാണ് ഓഫീസില്‍ വന്നതെന്ന് ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയും ആ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
വീട്ടില്‍ തിരിച്ചെത്തിയ ശേഷം യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് പ്രതികള്‍ക്കെതിരെ ആക്രമണം, ഭീഷണിപ്പെടുത്തല്‍, എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും കേസെടുത്തെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രതിപാല്‍ സിൻഹ പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.