താമരശേരി രൂപതാംഗമായ പുരോഹിതന് മത – സാമൂഹ്യ വിലക്കുമായി കത്തോലിക്ക സഭ. ഫാദര്‍ അജി പുതിയാപറമ്ബിലിനെ ആണ് വിലക്കിയിരിക്കുന്നത്. കുര്‍ബാന സ്വീകരിക്കുന്നത് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതുന്നതിന് വരെ വിലക്കുണ്ട്. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സഭാനേതൃത്വത്തെ വിമര്‍ശിച്ചതിന് നേരത്തെ ഫാദര്‍ അജിയെ വിചാരണ ചെയ്യാൻ നേരത്തെ മതകോടതി സ്ഥാപിച്ചതും വിവാദമായിരുന്നു. സഭയുടെ പത്ത് കല്‍പ്പനകളാണ് ഉത്തരവിലുള്ളത്.
പ്രധാനപ്പെട്ട വിലക്കുകള്‍:
പരസ്യമായ കുര്‍ബാന സ്വീകരണം പാടില്ല.ഒരാളുടെ മരണ സമയത്തല്ലാതെ, മറ്റാരെയും കുമ്ബസാരിപ്പിക്കാൻ പാടില്ല.കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുര്‍ബാന അര്‍പ്പിക്കാൻ പാടില്ല.
വെള്ളിമാട്കുന്നിലുള്ള വൈദിക മന്ദിരത്തിന് പുറത്ത് താമസിക്കാൻ പാടില്ല.പിതൃഭവനം, മത മേലധികാരി, കാനൻ നിയമ പണ്ഡിതൻ എന്നിവരെ മാത്രമേ സന്ദര്‍ശിക്കാൻ പാടുള്ളൂ.മറ്റാരെയെങ്കിലും സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണം.സാമൂഹ്യ മാധ്യമങ്ങളില്‍ യാതൊന്നും എഴുതാൻ പാടില്ല.ടി.വി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്.മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കരുത്.പൊതു മീറ്റിങ്ങുകളില്‍ പങ്കെടുക്കരുത്.പൊതുവേദികളില്‍ പ്രസംഗിക്കരുത്.
ഫാ. അജി പുതിയപറമ്ബിലിനെതിരേ വിചാരണ കോടതി സ്ഥാപിച്ചിരിക്കുന്നതിനാലാണ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാതിരിക്കുക വിശ്വാസികളുടെ ഇടയില്‍ എതിര്‍പ്പ് ഉഴിവാക്കുക എന്നിവയാണ് വിലക്കുകള്‍ ഏര്‍പ്പെടുത്താനുള്ള കാരണമായി പറയുന്നത്. ഈ വിലക്കുകള്‍ക്കെതിരേ സഭയുടെ ഉപരിഘടകങ്ങളില്‍ അപ്പീല്‍ നല്‍കാൻ സാധ്യമല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
കുറച്ചധികം നാളുകളായി സഭയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ഫാദര്‍ അജി പുതിയാപറമ്ബില്‍. സിറോ മലബാര്‍ സഭയുടെ സംഘപരിവാര്‍ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് ശുശ്രൂഷദൗത്യം ഉപേക്ഷിച്ചിരുന്നു ഫാദര്‍ അജി പുതിയാപറമ്ബില്‍. കേരളത്തിലെ ക്രൈസ്തവ സഭകള്‍, പ്രത്യേകിച്ച് സിറോ മലബാര്‍ സഭ വലിയ ജീര്‍ണതയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫാദര്‍ അജി സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.