തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ /എൻകൗണ്ടർ കൊലപാതകം അരങ്ങേറി. കുപ്രസിദ്ധ ഗുണ്ട കൊമ്ബൻ ജഗനെ പട്ടാപ്പകല്‍ പോലീസ് വെടിവച്ചുകൊന്നു. തിരുച്ചിറപ്പള്ളിയില്‍ സനമംഗലം വനത്തോട് ചേര്‍ന്ന പ്രദേശത്താണ് സംഭവം. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊമ്ബൻ ജഗൻ എന്ന തിരുച്ചി ജഗൻ.
ജഗൻ ഒളിവില്‍ കഴിയുന്നതായി അറിഞ്ഞെത്തിയ പോലീസ് സംഘത്തിനുനേരേ പെട്രോള്‍ ബോംബേറുണ്ടായെന്നും പ്രാണരക്ഷാര്‍ഥം എഎസ്‌ഐക്ക് വെടിയുതിര്‍ക്കേണ്ടി വന്നുവെന്നുമാണ് ഔദ്യോഗിക ഭാഷ്യം. ജഗന്‍റെ വെട്ടേറ്റ് കൈക്ക് പരിക്കേറ്റ എസ്‌ഐ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തെറ്റ് ചെയ്യുന്നവരല്ല, തെറ്റ് തിരുത്തുന്നവരാണ് എന്ന അവകാശവാദവുമായി സാമൂഹിക മാധ്യമങ്ങളില്‍ ജഗൻ റീല്‍സിട്ടിരുന്നു. ചെന്നൈയില്‍ രണ്ടു ഗുണ്ടകള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ മദ്രാസ് ഹൈക്കോടതി സിബിസിഐഡി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഗന്‍റെ കൊല. നാലു മാസത്തിനിടെ അഞ്ച് പേരാണ് സംസ്ഥാനത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.