ഓരോരുത്തരായി അരങ്ങൊഴിയുമ്ബോള്‍ മലയാള സിനിമയ്ക്ക് ഇത് സങ്കടങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്. നിരവധി ഹാസ്യവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കലാഭവൻ ഹനീഫും വിട പറഞ്ഞിരിക്കുകയാണ്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
സിനിമാ-സീരിയല്‍ രംഗത്തുള്ള നിരവധി പേരാണ് കലാഭവൻ ഹനീഫിന് ആദരാഞ്ജലികള്‍ നേര്‍ന്നത്. പ്രിയപ്പെട്ട ഹനീഫിനെ അവസാനമായി കാണാൻ മമ്മൂട്ടിയും നടന്റെ വീട്ടിലെത്തി. രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി ഹനീഫിന്റെ വീട്ടിലെത്തി. ഹനീഫിന്റെ മകനെയും കുടുംബത്തെയും ആശ്വസിപ്പിച്ചാണ് താരം മടങ്ങിയത്.
തുറുപ്പുഗുലാൻ, ഫയര്‍മാൻ, പുള്ളിക്കാരൻ സ്റ്റാറാ, പുഴു തുടങ്ങി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട് ഹനീഫ്. “മമ്മൂക്കയ്ക്ക് എന്നെ അറിയാം. അത് എന്റെ വലുപ്പം കൊണ്ടല്ല. സിനിമയില് മാത്രമല്ല, സീരിയലില് വരെ വരുന്ന ആര്ട്ടിസ്റ്റുകളെ ശ്രദ്ധിക്കുകയും അവരെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന ആളാണ് മമ്മൂക്ക. എന്റെ ഉമ്മയുടെ നാടും ചെമ്ബാണ്. വീട്ടു പേരൊക്കെ പറഞ്ഞപ്പോള് അദ്ദേഹത്തിന് അറിയാം,” മമ്മൂട്ടിയെ കുറിച്ച് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഹനീഫ് പറഞ്ഞതിങ്ങനെ.
150ഓളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള കലാകാരനാണ് കലാഭവൻ ഹനീഫ്. നാടക വേദികളിലും സജീവമായിരുന്നു. ഈ പറക്കും തളികയില്‍ മേക്കപ്പിടുന്ന മണവാളന്റെ വേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു. മിമിക്രി താരമായിട്ടായിരുന്നു ഫനീഫ് തന്റെ കരിയര്‍ ആരംഭിച്ചത്. 1990ല് പുറത്തിറങ്ങിയ ചെപ്പുകിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂള്‍ പഠന കാലത്ത് തന്നെ മിമിക്രിയില്‍ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനില്‍ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി മാറി.
ഈ വര്‍ഷം പുറത്തിറങ്ങിയ ജലധാര പമ്ബ് സെറ്റാണ് അവസാന ചിത്രം. 2023ല്‍ പുറത്തിറങ്ങിയ 2018 എവരിവണ്‍ ഈസ് എ ഹീറോ, വനിത, ആളങ്കം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. സന്ദേശം, ഗോഡ്ഫാദര്‍, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, പച്ചക്കുതിര, ഛോട്ടാ മുംബൈ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, അമര്‍ അക്ബര്‍ ആന്റണി, ദൃശ്യം, ഉസ്താദ് ഹോട്ടല്‍, സൌണ്ട് തോമ, പത്തേമാരി എന്നിവയാണ് ഏറെ ശ്രദ്ധേയമായ മലയാള സിനിമകള്‍.