സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് നടന്‍ സുരേഷ് ഗോപി പങ്കെടുത്ത പരിപാടി പോലീസ് നിര്‍ത്തിച്ചു. കൊച്ചിയില്‍ പ്രതീക്ഷാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പമുള്ള കേരള പിറവി ആഘോഷത്തിനിടെയായിരുന്നു പോലീസ് എത്തി പരിപാടി നിര്‍ത്തിവെപ്പിച്ചത്. സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമാവുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇത്തരം സംഭവം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പരിപാടിയില്‍ നടന്നത്.

സുരേഷ് ഗോപി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അഭിസംബോധന ചെയ്യ്ത് സംസാരിക്കുമ്ബോഴായിരുന്നു ഇവിടേക്ക് പോലീസ് എത്തിയത്. തുടര്‍ന്ന് അദ്ദേഹം സംസാരം അവസാനിപ്പിക്കുകയും, വേദിയില്‍ നിന്ന് മാറുകയുമായിരുന്നു. എവിടെയെങ്കിലും പരിപാടി നടക്കുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന് പിന്നാലെ നടക്കുന്നവരാണ് പോലീസുകാര്‍. കാക്കിയിട്ടവര്‍ മുകളിലുള്ളവര്‍ പറയുന്നത് കേള്‍ക്കാനേ സാധിക്കൂ. പക്ഷേ ഇവിടെ പോലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ഒറ്റക്കെട്ടായി അതില്‍ പ്രതിഷേധിക്കും. പോലീസ് ഇതിനുള്ളില്‍ നിന്ന് പുറത്തേക്ക് പോകില്ലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം പോലീസ് പരിപാടിക്ക് എത്തിയവരുടെ ബാഗുകളും മറ്റുമാണ് പരിശോധിച്ചത്. ഇതിനിടയില്‍ സുരേഷ് ഗോപി പരിശോധനകള്‍ക്ക് ശേഷം വീണ്ടും വേദിയിലേക്ക് എത്തുമെന്ന അറിയിപ്പും വന്നു. ആരൊക്കെ എന്തൊക്കെ ഉമ്മാക്കി കാണിച്ചാലും പരിപാടി തടയാനാവില്ലെന്നും സംഘാടകര്‍ പറഞ്ഞു. പോലീസ് പരിശോധന നടന്നുകൊണ്ടിരിക്കുമ്ബോഴായിരുന്നു ഈ പരാമര്‍ശം. ഇതിനിടയിലാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. പോലീസുകാരെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം കൂകി വിളിക്കുകയും ചെയ്തു. പോലീസിനെതിരെ ഗോബാക്ക് വിളികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉയര്‍ത്തി. എന്നാല്‍ ഇത് സ്വാഭാവികമായ പരിശോധനയാണെന്ന് പോലീസ് ഇവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു.

ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആളുകള്‍ ധാരാളം വരുന്ന സ്ഥലമായത് കൊണ്ട് ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. അതിന് വേണ്ടിയാണ് വന്നത്. സാധാരണ പരിശോധനയാണ് നടന്നത്. ഗൗരവപ്പെട്ട കാര്യമായിരുന്നെങ്കില്‍ ബോംബ് സ്‌ക്വാഡ് വരുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം പോലീസ് പോയ ശേഷം വേദിയിലേക്ക് സുരേഷ് ഗോപി എത്തി.

എന്നാല്‍ ഇങ്ങനെയല്ല പ്രതിഷേധിക്കേണ്ടതെന്നായിരുന്നു അദ്ദേഹം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് പറഞ്ഞത്. കാക്കിയിട്ടവന് ഒരു കര്‍മവും ധര്‍മവുമുണ്ട്. അതവരെ നിര്‍വഹിക്കാന്‍ അനുവദിക്കണം. അവരുടെ നിര്‍ദേശം സ്വീകരിച്ചുകൊണ്ടാണ് താന്‍ പുറത്തേക്ക് പോയത്. അത് നമുക്ക് വഴങ്ങിയേ പറ്റൂ. നമ്മുടെ സംരക്ഷണത്തിന് വേണ്ടിയാണ്. അതില്‍ മറ്റൊന്നും കാണേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക