ഇടുക്കി: മൂന്നാര്‍ വിഷയത്തില്‍ പരസ്പരം പോരടിച്ച എം.എം.മണിയും കെ.കെ.ശിവരാമനും മുഖ്യമന്ത്രിക്കൊപ്പം വേദിയിലെത്തി. ഭൂനിയമ ഭേദഗതി ബില്‍ നിയമസഭയില്‍ പാസാക്കിയ മുഖ്യമന്ത്രിക്ക് ഇടുക്കിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിലാണ് ഇരുവരുമെത്തിയത്. സമ്മേളനത്തിനു ശേഷം ഇരുനേതാക്കളും കൈ കോര്‍ത്ത് മടങ്ങിയതും കൗതുക കാഴ്ചയായി.
എല്‍.ഡി.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റി ചെറുതോണിയില്‍ സംഘടിപ്പിച്ച സമ്മേളന വേദിയിലാണ് ഇരുവരുമെത്തിയത്. മൂന്നാര്‍ വിഷയത്തില്‍ സി.പി.എം നിലപാടിനെ തള്ളി ശിവരാമൻ്റെ ഫേസ്ബുക്ക് പോസ്റ്റും പിന്നാലെയുള്ള എം.എം.മണിയുടെ പ്രതികരണവുമെല്ലാം വാര്‍ത്തയായിരുന്നു. ഇതിന് ശേഷം ഇരുവരും ഒരുമിച്ച് ഒരു വേദിയിലെത്തുന്നത് ആദ്യമായാണ്.
ഞങ്ങള്‍ തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്നും ബാക്കി ഒക്കെ പിന്നാലെ പാക്കലാം എന്നുമായിരുന്നു എം.എം. മണിയുടെ പ്രതികരണം. എല്ലാം മണിയാശാൻ പറഞ്ഞതുപോലെയെന്ന് കെ.കെ.ശിവരാമനും വ്യക്തമാക്കി. തമാശകള്‍ പറഞ്ഞ് മടങ്ങുന്നതിനിടെ വ്യത്യസ്ത നിലപാടുകള്‍ ഇനിയുമുണ്ടാകുമെന്ന് പറയാനും ഇരുവരും മറന്നില്ല.