തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴറുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശമ്ബളം കൊടുക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ കാര്യങ്ങള്‍. കടമെടുക്കാൻ വഴിതേടി നടക്കുമ്ബോഴും കേന്ദ്രം അനുമതി നല്‍കാത്തതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ കണ്ടത്. എന്നിട്ടും കാര്യങ്ങള്‍ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
ഇതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെയും സ്‌കൂള്‍-കോളേജ് അദ്ധ്യാപകരുടെയും ശമ്ബളപരിഷ്‌കരണ കുടിശ്ശികയുടെ രണ്ടാം ഗഡുവും തത്കാലം പി.എഫില്‍ ലയിപ്പിക്കില്ല. കടുത്ത സാമ്ബത്തികപ്രതിസന്ധി നേരിടുന്നതിനാലാണ് സര്‍ക്കാര്‍ തീരുമാനമെന്നു വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഈ തീരുമാനത്തോടെ, മൂവായിരത്തോളം കോടി രൂപയുടെ ബാധ്യത സര്‍ക്കാരിന് തത്കാലം ഒഴിവായി. ഇത്രയും തുക പി.എഫില്‍ ലയിപ്പിക്കുമ്ബോള്‍ അത് പബ്ലിക് അക്കൗണ്ടില്‍ വരുന്നതിനാല്‍ കടമെടുപ്പ് പരിധിയെ ബാധിക്കുന്ന അവസ്ഥ വരുമായിരുന്നു. ഇതുകൊണ്ടാണ് രണ്ടാംഗഡു കുടിശ്ശിക നീട്ടിവെക്കാൻ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ പൊതുധനസ്ഥിതിയെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് പ്രതിസന്ധിയെ അതിജീവിക്കാനുള്ള നിര്‍ണായകതീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്ബള പരിഷ്‌കരണ കുടിശ്ശിക 14,000 കോടിയോളം രൂപ വരുമെന്നാണ് കണക്കുകൂട്ടല്‍. 2019 ജൂലായ് ഒന്നുമുതല്‍ 2021 ഓഗസ്റ്റ് 28 വരെയുള്ള കുടിശ്ശിക നാലു ഗഡുക്കളായി 25 ശതമാനം വീതം ജീവനക്കാരുടെ പി.എഫ്. അക്കൗണ്ടില്‍ ലയിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
അതനുസരിച്ച്, 2023 ഏപ്രില്‍ ഒന്നിന് ആദ്യ ഗഡുവും ഒക്ടോബര്‍ ഒന്നിന് രണ്ടാം ഗഡുവും നല്‍കണം. ബാക്കിയുള്ള രണ്ടു ഗഡു അടുത്ത വര്‍ഷം ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സാമ്ബത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഏപ്രിലില്‍ ഒന്നാം ഗഡു നല്‍കുന്നതും സര്‍ക്കാര്‍ നീട്ടിവെച്ചിരുന്നു. ഇതിനു പുറമേയാണ് രണ്ടാംഗഡുവും നീട്ടിവെച്ചുള്ള ഇപ്പോഴത്തെ തീരുമാനം.
സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 11-ാം ശമ്ബള പരിഷ്‌കരണ കുടിശ്ശികയുടെ ആദ്യ ഗഡു പി.എഫ്. അക്കൗണ്ടില്‍ നല്‍കുന്നത് നീട്ടിവെച്ചതെന്ന് ധനവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. പ്രതിസന്ധിക്ക് അയവ് വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ രണ്ടാംഗഡു പി.എഫ്. അക്കൗണ്ടിലേക്കു നല്‍കുന്നത് ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ നീട്ടിവെച്ചെന്നാണ് വിശദീകരണം.മൂന്നാം ഗഡു അടുത്ത ഏപ്രില്‍ 1, ഒക്ടോബര്‍ 1 എന്നീ ദിവസങ്ങളില്‍ ലയിപ്പിക്കും എന്നായിരുന്നു മുൻ ഉത്തരവ്. അതും നീട്ടി വയ്ക്കാനാണു സാധ്യത. ശമ്ബള പരിഷ്‌കരണ കുടിശിക പൂര്‍ണമായി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണു ജീവനക്കാര്‍.